Monday, October 20, 2008

കണ്ണിമാങ്ങാ ............

അന്ന് ഡിഗ്രി രണ്ടാം വര്‍‌ഷാവസാന പരീക്ഷ തീരുകയാണു...പലരും അന്നു തന്നെ വീട്ടില്‍ പോയി. ഞങ്ങള്‍ വളരെ കുറച്ചു പേര്‍ ബാക്കിയായി. മൂന്നാം കൊല്ലം ഡിഗ്രിക്കാര്‍ പോകുകയാണു അവരിത്തിരി വിഷമത്തിലാണ്, ഇത്രയും നാളത്തെ വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞു ജീവിതത്തിന്റെ തീക്കുണ്ഡത്തിലേയ്ക്ക് എടുത്തെറിയാന്‍ പോണു ....എല്ലാവരും പെട്ടി അടുക്കലും ആട്ടൊഗ്രാഫ് എഴുത്തും ഒക്കെയായി ചുറ്റിനടപ്പുണ്ട്.. വീട്ടില്‍ പോകുന്ന റാണിയെ ഗേയിറ്റ് വരെ കൊണ്ടാക്കി മഞ്ചോട്ടില്‍ ഇരുന്ന് കഥ പറച്ചില്‍ തുടങ്ങി. ...


മാവിന്‍ ചുവട്ടില്‍ കൂടി വന്നപ്പോള്‍ അറിയാതെ കഴിഞ്ഞ കൊല്ലം നടന്ന സംഭവമോര്‍ത്തു. ആ മാവില്‍ നിറയെ കണ്ണിമാങ്ങ കുലയായി കിടക്കുന്നു. നേരെയുള്ള നടപ്പാത വഴി ആരും ഗേയിറ്റിലെയ്ക്ക് നടക്കില്ല.. മാവിന്റെ ചുവട്ടില്‍ കൂടിയാ പോക്കും വരവും, ആ നടപ്പില്‍ കൈ എത്തി ഒരു കണ്ണിമാങ്ങ പറിച്ച് തിന്നും. ഞങ്ങള്‍ പറിക്കുന്ന വാശിക്ക് മാവ് പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു ..അന്ന് ഒരു ശനിയാഴച ഉച്ച ഊണുകഴിഞ്ഞ് റാണി നേരെ മാഞ്ചോട്ടിലെയ്ക്ക് ഓടി അവിടെ നിന്ന് കൈ എത്തി മൂന്ന് നാലു മാങ്ങ പറിച്ചു, അവള്‍ കൊണ്ടു വന്നിട്ട് അതു തിന്നാല്‍ ഉള്ളം കയ്യില്‍ ഊണു മുറിയില്‍ നിന്ന് എടുത്ത ഉപ്പും ആയി ഞങ്ങള്‍ വരാന്തയില്‍ നില്ക്കുന്നു.. അപ്പോഴാ വാതില്‍ തുറന്ന് സിസ്റ്റര്‍ ‘റാണീ’ എന്ന് വിളിക്കുന്നത് മാവില്‍ നിന്നു കണ്ണിമാങ്ങാ പറിച്ചു എന്നാ ജാമ്യം ഇല്ലാ കുറ്റം! എല്ലാരുടെയും കയ്യില്‍ ഇരുന്ന ഉപ്പ് താഴെ വീണു... കഷ്ടകാലത്തിനു റാണി മാത്രം ആണു മാവിന്‍ ചുവട്ടില്‍ ... മാവില്‍ നിന്ന് മാങ്ങ പറിയ്ക്കുക എന്ന മഹാപരാധം ചെയ്തിരിക്കുന്നു..വേദപ്രമാണങ്ങള്‍ എത്രയാ നിലമ്പൊത്തിയത്ത്? അന്യന്റെ വസ്തു ആഗ്രഹിച്ചു , മോഷ്ടിച്ചു .. .. പറുദീസ പോലത്തെ ഹോസ്റ്റല്‍ അങ്കണത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ കനിയാണ് പറിച്ചിരിക്കുന്നത്
"വച്ചേക്കയില്ല വിനാഴികപോലുമേ" ! കര്‍ത്താവിന്റെ മണവാട്ടി ഉറഞ്ഞു തുള്ളുകയാണ്.. .
അവസാനം വിധി വാചകം പൊഴിഞ്ഞു വീണു. വീട്ടില്‍ പോയി ഗാഡിയനെ വിളിച്ചു കൊണ്ട് വന്നിട്ട് ഹോസ്റ്റലില്‍ നിന്നാല്‍ മതി... മാവില്‍ നിന്ന് ഇനി ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ ശിക്ഷ..ഓര്‍ത്തോ..
"പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.."എന്ന് ഒരു അന്ത്യശാസനവും.

പപ്പാ മരിച്ച റാണിയുടെ ഗാഡിയന്‍‌ മൂത്താങ്ങള സണ്ണിച്ചായനാ ..ശരിക്കും ദുര്‍വാസ്സാവ്.... വലിയ ഭാവഭേദം കൂടാതെ റാണി ഒരുങ്ങാന്‍ തുടങ്ങി ..ഇടയ്ക്ക് പറയുന്നുണ്ട് എല്ലാരും വരണം രണ്ടായാലും ഒരു ഊണുറപ്പാ, ഒന്നുകില്‍ തല്ലി കൊല്ലും അപ്പോ അടിയന്തരം ...അല്ലങ്കില്‍ പഠിത്തം നിര്‍ത്തി ഏതെങ്കിലും അച്ചായന്റെ അച്ചിയാക്കി പടിയിറക്കും ..തിരിച്ച് വരവുണ്ടാക്കില്ല .. ‘ഹോ മൂന്ന്‍ കണ്ണിമാങ്ങയ്ക്ക് വേണ്ടി ഞാന്‍ എന്റെ ജീവിതം തീറെഴുതിയല്ലോ തമ്പുരാനേ’! റാണി ഷോള്‍ഡര്‍ ബാഗ് പായ്ക് ചെയ്തു സാരി മാറി. മരിച്ച വീടു പോലേ ഞങ്ങള്‍ എല്ലാം നിശബ്ദമായി തൂങ്ങിപ്പിടിച്ചു നിന്നു.. പിന്നെ ഉറുമ്പുകള്‍ നീങ്ങും പോലെ റാണിയുടെ പിറകെ ഗേയിറ്റ് വരെ ചെന്നു .... റാണി പോയി കഴിഞ്ഞ് നിരാഹാര സമരം ഞങ്ങള്‍ പ്ലാന്‍ ആക്കി.. വൈകിട്ട് ജഗ്ഗില്‍ കൊണ്ടു വച്ച ‘ചാപ്പി’ എന്ന് ഞങ്ങള്‍ വിളിക്കുന്ന മൂത്ര ചൂടുള്ള ആ ദ്രാവകം പന്നികള്‍ കുടിച്ചു, പ്ലേറ്റില്‍ നിരന്ന ബിസ്കറ്റുകള്‍ തിരികെ പാട്ടയിലേയ്ക്കും ...

ഫസ്റ്റ് സ്റ്റഡി റ്റൈം കഴിഞ്ഞു വൈകിട്ട് ഏഴുമണിയ്ക്ക് ബെല്ലടിച്ചു അതു പ്രാര്‍ത്ഥനയ്ക്ക്, എല്ലാവരും പ്രെയര്‍ റൂമില്‍ എത്തി ആര്‍‌ക്കും ഒരു ഉഷാറിലല്ല. പതിവിലും നേരമെടുത്തു പ്രാര്‍ത്ഥന കഴിഞ്ഞ് പയ്യെ നടന്നു ഡൈനിങ്ങ് ഹാളില്‍ എത്തി, സൂപ്രവിഷനു അസ്സിസ്‌റ്റന്റ് വാര്‍‌ഡനാണ്.. എല്ലാവരും കണ്ണുകൊണ്ട് സമരമുറ കൈമാറി എല്ലാവരും വന്നെത്തി മുട്ടു സൂചി വീണാല്‍ കേള്‍ക്കാം ഒറ്റ കുഞ്ഞ് മിണ്ടുന്നില്ലാ ആ നിശബ്ദത തന്നെ പന്തിയല്ല എന്ന് കൊച്ചുസിസ്റ്ററിനു മനസ്സിലായി .. ഭക്ഷണത്തിനു മുന്‍പേയുള്ള പ്രാര്‍ത്ഥന ചൊല്ലി. എല്ലാവരും ഇരുന്നു . ചോറ് റ്റേബിളിന്റെ നടുവില്‍ ആണു കറി പ്ലേറ്റില്‍ ഉണ്ട് ഒരോ സ്പൂണ്‍ ചോറൂവിളമ്പി ആരും പ്ലേറ്റില്‍ കൈ ഇടുന്നില്ലാ, സിസ്റ്ററ് നോക്കി ആരും മിണ്ടുന്നില്ലാ പ്ലേറ്റില്‍ നോക്കിയിരുപ്പുണ്ട് ഉണ്ണുന്നില്ലാ സിസ്റ്റര്‍‌ ചുറ്റിനടക്കുന്നു..

റാണിയുടെ പ്ലേറ്റിലും ചോറു വിളമ്പിയിട്ടുണ്ട് ആരോ പെട്ടന്ന് കരച്ചില്‍ തുടങ്ങി, അതു പിന്നെ മറ്റുള്ളവര്‍ തുടര്‍ന്നു. ഹാള്‍‌ വിട്ടു പോരണമെങ്കില്‍ 'ഗ്രേസ് ആഫ്റ്റര്‍ മീല്‍‌സ്‌' ചൊല്ലണം ആരൊ പ്രെയര്‍ പറഞ്ഞു എല്ലാവരും തിരികെ പോന്നു ... ഞങ്ങള്‍ പതിവിനു വിപരീതമായി ശനിയാഴ്ച രാത്രി അങ്ങും ഇങ്ങും നിന്ന് കുശു കുശുത്തു..... ഒന്‍പതു മണിയ്ക്ക് സെക്കണ്ട് സ്റ്റടിയ്ക്ക് ബെല്ലടിച്ചു വാര്‍‌ഡന്‍ വരാന്തയില്‍ പ്രത്യക്ഷപെട്ടു എല്ലാവരും തിരികെ റൂമിലേയ്ക്ക് വന്നിട്ടില്ല. പിറ്റെന്ന് ഞായര്‍ സാധാരണ ശനിയാഴ്ച രാത്രികള്‍ പൊട്ടിചിരിയും തമാശയും ആണ്‌ അന്നൊക്കെ പലവട്ടം വന്ന് ശബ്ദം കുറയ്ക്ക് എന്നു പറയാറുള്ള വാര്‍ഡന്‍ അന്തം വിട്ട് നിന്നു. അരും ചിരിക്കുന്നില്ല്ലാ അടക്കം പറച്ചില്‍ മാത്രം. സിസ്റ്റര്‍ മഠത്തിലോട്ട് നടന്നു ഇനി പത്തര ആ‍യിട്ട് നോക്കിയാ മതി ആരാധനയും കഴിഞ്ഞേ വരു ... ഉച്ചയ്ക്ക് ഉണ്ട പാടാ, വിശന്നു പണ്ടാരമടങ്ങുന്നു. എന്നാല്‍‌ വാശി കുറയ്കാനും വയ്യ .. അപ്പൊഴാ കത്തിയത് ................"ആരെങ്കിലും മാങ്ങ പറിച്ചാല്‍ ഇതു തന്നെയാ .ശിക്ഷ .ഓര്‍ത്തോ.. പെട്ടീ എടുപ്പിച്ചു വീട്ടില്‍ വിടും.." അതാണെ പണ്ടുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട് പറഞ്ഞാ കേള്‍ക്കണം ചുമ്മാ കേക്കുവല്ല ശ്രദ്ധിച്ചു കേള്‍ക്കണം ....



ഒറ്റ ഓട്ടം മാവിന്‍ ചുവട്ടിലോട്ട് അവിടെ ഇരുട്ടാണു താഴ്ന്നു നില്‍ക്കുന്ന കൊമ്പ് വഴി ചവട്ടി കയ്യറി അവിടെ ഇരുപ്പായി മാങ്ങാ കുലകുലയായി കിടക്കുന്നു പിടിച്ചടിപ്പിച്ചു മാങ്ങ കടിച്ചു തിന്നു. ഞെട്ടും അണ്ടിയും അവിടെ ഇട്ടു പതിയെ ഓരോരുത്തരായി വന്നു മാവിന്‍ ചുവട്ടില്‍, ആരും മാങ്ങ പറിച്ചില്ലാ പക്ഷേ താഴെ നിന്നാല്‍ കാണാമായിരുന്ന കുലകുലയായി ആ പകല്‍ കണ്ട മാങ്ങാ കുലകളെല്ല്ലാം നഗ്നമായി വെളുത്ത കുഞ്ഞു മങ്ങാണ്ടി പ്രദര്‍ശിപ്പിച്ചു കൊണ്ട് ഞെട്ടില്‍ തുങ്ങി. ആത്മഹത്യ ചെയ്ത അനാഥ പ്രേതം പോലെ അവിടെ തൂങ്ങിയാടി..

പത്തുമണിയ്ക്കു മുന്നെ എല്ലാവരും റൂമ്മില്‍ കയറി വാതിലും പൂട്ടി ലൈറ്റ് കെടുത്തി ..ഞായറാഴ്ച രാവിലെ ഏഴുമണിയ്ക്കാണു ചാപ്പലില്‍ കുര്‍ബാന എല്ലാവരും പള്ളില്‍ പോയി എട്ട് മണിയ്ക്ക് തിരികെ വന്നവര്‍ റൂമില്‍ എത്തി സാരി മാറി ഇനി ഡൈനിങ്ങ് ഹാളില്‍ പോകാം, അങ്ങനെ പോയി കാപ്പികുടി കഴിഞ്ഞു വന്നു. പതിവ് പോലെ മുറ്റത്തും വരാന്തയിലുമായി നില്‍ക്കുമ്പോള്‍ അതാ ഗെയിറ്റില്‍ വളരെ ഒരു വലിയ ചൂര കുട്ടയും ചൂമന്ന് ഒരു മനുഷ്യന്‍, തൊട്ടു പിറകില്‍ 32 പല്ലും കാണിച്ചു ചിരിച്ചോണ്ട് റാണി ...എവിടെ നിന്നോ ആരോ വിളിച്ചു കൂവി ...
ര്‍‌-ര്‍-‌റാണീ‍-ീ‍ീ‍ീ‍ീ‍ീ‍ീ ...
പിന്നെ ഒരോട്ടം ആയിരുന്നു മൂന്ന് നിലയില്‍ നിന്നും കൂവലും ഓട്ടവും സിസ്റ്ററ് ഓടി വരുമ്പോള്‍ ഹോസ്റ്റലിന്റെ വിസിറ്റേഴ്സ് റൂമിനു മുന്നില്‍ വലിയ കുട്ടയില്‍ പച്ച മങ്ങയും ആയി മത്തായിചേട്ടനും ആ വതില്കല്‍ ഞങ്ങളുടെ പ്രതികരണം കണ്ട് മിഴിച്ചു നില്‍ക്കുന്ന സണ്ണിച്ചായനും.... സിസ്റ്ററിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു! ..

മത്തായി ചേട്ടന്‍ വരന്തയിലോട്ട് മാങ്ങാ കുടഞ്ഞിട്ടു .കുട്ടയും ആയി നടക്കുന്നതിനു മുന്നെ "റാണി മോളെ മാങ്ങ വേണെ അടുത്ത ആഴ്ച വിളിച്ചൂ പറയണേ" എന്നു ഒരു താങ്ങും. ഞങ്ങള്‍ കോറസ്സ് ആയി "താങ്ക്യൂ മത്തായി ചേട്ടാ" എന്നു കൂവി പിന്നെ ഓടി വന്ന് മാങ്ങാ കൈക്കലാക്കി. സണ്ണിച്ചായന്‍ വിസിറ്റേഴ്സ് റൂമിലെയ്ക്ക് കയറി സിസ്റ്ററിനോട് എന്തൊക്കെയൊ പറഞ്ഞു.

കുഞ്ഞാടുകളെ പോലെ കയ്യില്‍ തുറന്നു പിടിച്ച ബുക്കുമായി സീക്രട്ട് ഏജന്‍സികള്‍ നടന്ന് വിസിറ്റേഴ്സ് റൂമില്‍‌ നിന്ന് വല്ല തരിയും വീണു കിട്ടുന്നൊ എന്ന് കാതോര്‍ത്ത് കണ്ണ് ബുക്കില്‍ ആക്കി ‘ചാഴി വിലക്കാന്‍’‌ നടക്കുന്ന പോലെ കവാത്ത് നടത്തി കൊണ്ടിരുന്നു. സണ്ണിച്ചായന്‍ ആ നേരത്ത് "എന്നാല്‍‌ ഞാനിറങ്ങട്ടെ സിസ്റ്ററെ" എന്നും പറഞ്ഞ് ഇറങ്ങി വരുന്നു, പിറകോട്ട് തിരിഞ്ഞ് ഞങ്ങളെ നോക്കി കൈ വീശി ഒരു ചിരി ചിരിച്ചു എന്നിട്ടിറങ്ങി ....
സണ്ണിച്ചായന്റെ പിറകേ മത്തായി ചേട്ടനും, മൂന്നു നിലയിലെ വരന്തായിലും നിന്ന് ഈ കാഴ്ച നോക്കി അന്തേ വാസികള്‍.

റാണി വെറും റാണി അല്ല ‘ത്സാ‍ന്‍സീറാണി’ ആയി .. മൂന്ന്കണ്ണി മാങ്ങയ്ക്ക് പകരം മുപ്പറ കൊട്ട നിറയെ കണ്ണി മാങ്ങയും പച്ചമാങ്ങയും മൂവാണ്ടന്‍ മാങ്ങയും കൊണ്ടിറക്കിയിരിക്കുന്നു ..സിസ്റ്റര്‍ ആദ്യമായി 'ബ്ലിംഗസ്യാന്ന് ' നിന്നാ നില്‍‌പ്പ്....

ഞങ്ങള്‍ 'കുശിനി'യിലോട്ട് ഓടി കുറെ ഉപ്പും മുളകും സംഘടിപ്പിച്ചു തിരികെ എത്തി മാങ്ങായും ആയി പയറ്റ് തുടങ്ങി ..പത്തു മണി വരെ ഫ്രീ റ്റൈം ആണ് റാണി പറഞ്ഞു "എന്റെ കര്‍ത്താവേ സ്റ്റടിക്ക് മുന്നെ ഇങ്ങെത്തിയ്ക്കണം എന്നൊറ്റ പ്രാര്‍ത്ഥന മാത്രമേയുള്ളാരുന്നു".. ഞങ്ങള്‍ തലേന്ന് റാണി പോയപ്പോ മുതലുള്ള വിവരണങ്ങള്‍ കേള്‍ക്കാന്‍ ചുറ്റും കൂടി വരാന്തയുടെ മൂലയിലൂള്ള മേശയില്‍ അവള്‍ ഇരുന്നു കൈയും കലാശവും ആയി പറയാന്‍ തുടങ്ങി. മൂളലും,
‘ഉം എന്നിട്ട്’ എന്ന് പുട്ടിന് തെങ്ങാ പോലെ മൂളിയിട്ട് ഉപ്പും മുളക്കും മാങ്ങായും ആയി ഞങ്ങള്‍ ചുറ്റിനും കൂടി നിന്നു ....

സിസ്റ്റര്‍ മുറ്റത്തെ മാവില്‍ ചുവട്ടിലൂടെ നഗ്നമായി തൂങ്ങിയാടുന്ന മാങ്ങാണ്ടികളെ ഒന്ന് നോക്കി എന്നിട്ട് ഒന്നും മിണ്ടാതെ ചാപ്പലിലേയ്ക്ക് പോയി................

ചിത്രങ്ങള്‍: ഗൂഗിള്‍

Wednesday, October 8, 2008

പ്രണയ നൊമ്പരങ്ങള്‍ .....

ശനിയാഴ്ച വാരാന്ത്യം എന്നു പേരെയുള്ളു നിലം തോടാതെ നിന്നാലെ പാതിരാ എങ്കിലും ആവുമ്പോള്‍ ജോലികള്‍ എവിടെലും എത്തുകയുള്ളു. കാലത്തു കണ്ണുതുറന്ന് ക്ലോക്കില്‍ നോക്കി 6:30 ഒട്ടും വെട്ടം വന്നിട്ടില്ലാ നല്ലാ തണുപ്പും ഇന്നലെ രാത്രി 5 ഡിഗ്രി ആയിരുന്നു, എണീറ്റിരുന്ന് ഇന്നത്തെയ്ക്ക് ഒരു അജന്‍ഡാ മനസ്സില്‍ കുറിച്ചു വാക്യും ചെയ്യണം തുണികള്‍‌ കഴുകണം ഇന്ത്യന്‍ കടയില്‍ ഒന്നു പോണം വൈകിട്ട് എഞ്ചല്‍ വരുന്നു മോള്‍ക്ക് അച്ചാറും ചിക്കന്‍ കറിയും ചപ്പാത്തിയും കൊടുത്തു വിടണം ,പരീക്ഷ കാരണം ഈ ആഴ്ച മോള്‍ വരുന്നില്ലാ...പതിയെ ഇരുന്നാല്‍ നടക്കില്ല ഓട്ടം തുടങ്ങാം കിച്ചനില്‍ കോഫി മെയ്ക്കറ് ഓണാക്കി ബാത്ത് റൂമിലേയ്ക്ക് നടന്നു ...
പല്ലുതെപ്പും കുളിയും കഴിഞ്ഞെത്തുമ്പോള്‍ , 'അമ്മാ കാപ്പി' എന്നും പറഞ്ഞു കുട്ടന്‍ ഉണന്നു വന്നിട്ടുണ്ട് ഒന്നിച്ചിരുന്ന് കാപ്പി കുടിച്ചൂ ..
'നിനക്കെന്താ ഇന്ന് പരിപാടി?'
"ഞാന്‍ പോവ്വാമ്മാ മൈക്കിള്‍ വീടു മാറുന്നു, അവനെ ഹെല്പ് ചെയ്യാമെന്ന് ഏറ്റതാ റോണി വരും" .
'അപ്പോള്‍ നീ ഉച്ചയ്ക്കുണ്ണാന്‍ വരില്ലേ

"ഇല്ലാമ്മാ" ..ഞാന്‍ ദോശയും ചമ്മന്തിയും ഉണ്ടാക്കി അതു കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ റോണി എത്തീ അവനു 'ഡൊസാ' ഇഷ്ടം തന്നെ, കഴിചിട്ട് രണ്ടാളും പോയി ...

ഞാന്‍ ക്ലീനിങ്ങ് വാഷിങ്ങ് ചെടികളുടെ പരിപാലനം ഒക്കെ ആയി നീങ്ങി .. അപ്പോഴാ സാറായുടെ ഫോണ്‍ "ചേച്ചി ഞാന്‍ ബ്രാംറ്റണിനു പോണു വരുന്നോ? ആന്റി ഒന്നു വീണു കാല്‍ സ്പ്രെയിന്‍ ആയിരിക്കുന്നു ഒന്നുകാണണം കുറച്ച് കറിയൊക്കെയുണ്ടാക്കി അതെത്തിക്കണം തിരികേ വരുമ്പോള്‍ ഇന്ത്യന്‍ കടയിലും ഒന്ന് കയറാം"

.. 'ശരി സാറാ ഞാന്‍ ഇപ്പോള്‍ റെഡിയാവാം' .. പത്തു പതിനഞ്ചൂ മിനിട്ടിനുള്ളില്‍ ‍ സാറാ എത്തി,
എല്ലാവരുടെയും സഹായത്തിന് എന്നും എപ്പോഴും സാറയുണ്ട്.. ഒരൊന്നു പറഞ്ഞ് ആന്റിയുടെ വീട് എത്തിയതറിഞ്ഞില്ലാ ഞങ്ങള്‍ ചെല്ലുമ്പോള്‍ മാഗിയാന്റി കാല്‍ നീട്ടി വച്ചിരുപ്പുണ്ട് , വളരെ അപൂര്‍‌വമായ കാഴ്ച സാറാ കളിയാക്കി അങ്ങനെ ഒരിടത്തിരിക്കുന്നതും കണ്ടു എന്ന്..ആന്റി ലഞ്ച് കഴിച്ചിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു...

ആന്റിയോടൊപ്പം ലഞ്ച് കഴിച്ചു കുറെ നേരം കഥകള്‍ ഒക്കെ പറഞ്ഞിരുന്നു .. കാപ്പിയും കുടിച്ച് ഒരു മൂന്ന് മണിയോടെ ഞങ്ങള്‍ ഇറങ്ങി കാറില്‍ വന്നപ്പൊഴാണു സാറാ കനകത്തിന്റെ കാര്യം പറയുന്നതു , ഒപ്പം ജോലി ചെയ്തിരുന്നു തൊട്ടടുത്താ കുറെ നാളായി കണ്ടിട്ട്
"ഇവിടെ വരെ വന്നിട്ട് കാണാതെ പോയാല്‍ പരിഭവം ആവും പിന്നെ കുട്ടികള്‍ക്ക് കുറച്ചു സ്വീറ്റ്‌സും വാങ്ങി അതും കൊടുക്കണം ചേച്ചി പ്രശനം ഇല്ലാല്ലോ ഒരു 10 മിനിട്ട്.. ."
'ഹേയ് ! എന്തു പ്രശ്നം കണ്ടിട്ട് പൊകാം' .എന്ന് ഞാനും പറഞ്ഞു, സാറാ മൊബൈലില്‍ വിളിച്ചു കുമാറിന്റെ ഹലോ കേട്ടു പിന്നെ ഒന്നും ഇല്ലാ.. വീണ്ടും വിളിക്കുമ്പോള്‍ എന്‍‌ഗേജ്‌ഡ്, സാറാ ഡയറിയില്‍ നിന്ന് വീട്ടിലെ നമ്പറ് എടുത്തു ഡയല്‍ ചെയ്തു ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഹോള്‍ഡറില്‍ വച്ചുകൊണ്ട് കാറ് മുന്നൊട്ടെടുത്തു.. അപ്പുറത്ത് ഫോണ്‍ എടുത്തു സാറ "ഹലോ" എന്ന് പറയുകയും ഒരു സ്ത്രീ ശബ്ദം
' സ്റ്റുപ്പിഡ്! ബിച്ച്! ഞാനും എന്റെ മക്കളും നിങ്ങളോടൊക്കെ എന്തു തെറ്റാ ചെയ്തേ? നിനക്കോന്നും ഒരു പണിയും ഇല്ലേ? എന്തിനാ ആ മനുഷ്യനെ ഇങ്ങനെ......'


സാറാ എല്ലാം കേട്ടിരുന്നു നിനാക്കൊക്കെ വേറെ ഒരു പണീം ഇല്ലേ എന്ന് വരെ എത്തിയപ്പോള്‍ ഞാന്‍ സാറായെ നോക്കി
നമ്പറ് ശരിയാണൊ എന്നു ചോദിച്ചു ..അതേ എന്നവള്‍ തലയാട്ടി.. ഒരു ഭാവഭേദവും ഇല്ലാതെ സാറാ ഡ്രൈവ് ചെയ്യുന്ന കണ്ട് ഞാന്‍ അതിശയിച്ചു , "കനകം ഇതു ഞാനാ, സാറാ, ഇവിടെ വരെ വന്നതാ ഒന്നു കണ്ടിട്ടു പോകാം എന്നു കരുതി...."
'യ്യോ സോറി സാറാ എവിടാ?'
ഞാന്‍ ഇതാ നിങ്ങളുടെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെസ്റ്റ് ഗേയ്റ്റ് ..
ഓക്കെ ഞാന്‍ ഇതാ എത്തി ..
സാറാ കൂള്‍ ആയിട്ടിരിക്കുന്നു ഞാന്‍ എന്തു ചോദിയ്ക്കണമെന്നറിയാതെ, സാറായുടെ കൂടെ ഞാനും കാറില്‍ നിന്നിറങ്ങി..
ആപ്പോള്‍ ലോണിന്റെ അരുകില്‍ കൂടി കനകം ഞങ്ങളുടെ അടുത്തെത്തി... ഒന്നും പറയാ‍തെ സാറ കനകത്തിന്റെ കൈ പിടിച്ചു .. പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു "എന്താ എന്തു പറ്റി?" കനകം പറഞ്ഞു തുടങ്ങി ഞാന്‍ കാറില്‍ ചാരി നിന്ന് അവളെ കാണുകയായിരുന്നു .
നല്ല ഉയരം കാണാന്‍ ബഹു സുന്ദരി,ഇരുപതുകളില്‍ പ്രായം, രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പറയില്ല...

“ഞാന്‍ കാലത്തു ജോലിയ്ക്ക് പോയി തിരിച്ച് വീടെത്തുമ്പോള്‍ കുട്ടികള്‍ രണ്ടും കുളിച്ചിട്ടില്ലാ ഉണ്ടിട്ടില്ലാ . ഉണ്ടാകിയ ഭക്ഷണം ഒക്കെ അതു പോലിരിക്കുന്നു .. രവി കുടിച്ചു ബോധമില്ലാതെ ആ കാര്‍പെറ്റില്‍ കിടക്കുന്നു, മൊബൈല്‍ ഫോണ്‍ തഴെ കിടപ്പുണ്ട്. അവിടം ആകെ വാരി വലിച്ചിട്ടിരിക്കുന്നു .. ഉള്ളിലെയ്ക്ക് പോകാന്‍ പറ്റില്ലാ, ഇതിപ്പോ ഒരു പതിവായിരിക്കുന്നു രവിയ്ക്ക് ജോലിയില്ലാത്ത ദിവസം കാലത്തേ മുതല്‍ കുടി തുടങ്ങും , ഞാന്‍ വല്ലോം പറഞ്ഞാല്‍ പിന്നെ ചീത്ത വിളിയായി അടിയായി .ഞാന്‍ എന്തിനാ ഇങ്ങനെ ദേഹം നോവിക്കുന്നെ .കുറെ നാളായി ഞാന്‍ ഇപ്പൊ ഒന്നും പറയുന്നുമില്ല ആളുടെ ഇഷ്ടം പോലായ്ക്ക്ക്കൊട്ടെ , പക്ഷെ ചെറിയ കുട്ടികളല്ലെ അവര്‍‌ക്ക് ഭക്ഷണം പോലും കൊടുത്തിട്ടില്ലാ , മദ്യപിച്ചു നിലത്ത് വീണുറങ്ങുന്ന ഭര്‍ത്താവും! സംയമനം പാലിയ്ക്കാനാവില്ലാ മറുപുറത്താരാന്ന് പോലും ചോദിക്കാതെ..ശരിക്കും പൊട്ടിതെറിച്ചു ”...ഞാന്‍ എല്ലാം കേട്ടിരുന്നു

"ഞാനല്ലാതെ ഈ ലോകത്തില്‍ ആരും സഹിക്കില്ല ..നീ ഒന്ന് ഒര്‍‌ത്തു നോക്ക് എത്ര കാലമായി ഞാന്‍ സഹിക്കുന്നു ഇന്നു ശരിയാവും നാളെ ശരിയാവും എന്നുള്ള പ്രതീക്ഷ ഒക്കെ വിട്ടു ഇപ്പോ ഈ കുട്ടികളെ ഓര്‍ത്താ..." കനകം പറഞ്ഞു കൊണ്ടേ ഇരുന്നു..
സാറാ പറഞ്ഞു 'എല്ലാം ശരിയാവും നീ നോക്കിക്കോ ശരിയാവാതെ എവിടെ പോവാന്‍?'
"ഹും ആവും എന്റെ തല പോണം അപ്പോള്‍ ശരിയാവും,..."
"അതൊന്നും ഇല്ലാ" സാറാ തിരിഞ്ഞ് കാറില്‍ നിന്ന് കവര്‍ എടുത്തു കനകത്തിനെ ഏള്‍പ്പിച്ചു, "ഞാന്‍ വരാം അടുത്തു തന്നെ ഒരു ദിവസം . ചെല്ല് ചെന്ന് വല്ലതും കഴിക്ക് എന്നിട്ട് കുട്ടികള്‍ക്ക് ഒപ്പം ഇരിക്ക്. രവി ഉണരുമ്പോള്‍ സമാധാനമായി വരുംവരായ്കകള്‍ പറഞ്ഞു മനസ്സിലാക്കാം" ..ഞാന്‍ കനകത്തിന്റെ മുഖത്തേയ്ക്ക് നോക്കി ഓളങ്ങളില്ലാത്ത ജലാശയം പോലെ കണ്ണുകള്‍, വല്ലാത്ത നിശ്ചയ ദാഢ്യവും..ഒറ്റ നോട്ടത്തില്‍ ആരും ഇഷ്ടപെട്ടു പോകും ആ കുട്ടിയെ, യാത്രപറഞ്ഞ് ഞങ്ങള്‍ കാറില്‍ കയറി അവള്‍ കൈ വീശി ഞങ്ങള്‍ പോന്നു.

...... സാറാ യാനിയുടെ മ്യൂസിയ്ക്കിട്ടു സാറാ റ്റെന്‍‌ഷനിലാണെന്ന് മനസ്സിലായി ..........
ഒന്നും മിണ്ടാതെ ഞങ്ങള്‍ കുറേ ദൂരം പോയി ..അടുത്തു കണ്ട ഒരു റ്റിംഹോട്ടണില്‍ നിര്‍ത്തി ഓരോ കാപ്പിയും വാങ്ങി
ആ തിരക്കൊഴിഞ്ഞ ഹാളിലെ ഒരു കോണില്‍ വന്നിരുന്നു... മധുരമില്ലാത്ത കട്ടന്‍ കാപ്പി അവള്‍ കുടിച്ചു തുടങ്ങി...
ഞാന്‍ മുന്നില്‍ ഇരുന്ന പേപ്പര്‍ നാപ്‌കിന്‍ പലതരത്തില്‍ മടക്കിയും നിവര്‍ത്തും അതുവരെ കണ്ടതും കേട്ടതും
ഒരു ഫ്രെയ്മില്‍ ആക്കാന്‍ ഞാന്‍ ശ്രമിച്ചു.........

..പെട്ടന്ന് സാറാ പറഞ്ഞു തുടങ്ങി "ഞാ‍ന്‍ രവിയെ ആണ് ആദ്യം പരിചയപെട്ടത് എന്റെ തൊട്ടു സീനിയര്‍ ആയി കോളജില്‍ ഉണ്ടായിരുന്നു ഒരു സകലകലാവല്ലഭന്‍ ! തബലയും ഗിറ്റാറും പാട്ടും പ്രസംഗവും എന്നു വേണ്ടാ ഞങ്ങളുടെ കോളജിന്റെ ഹീറോ!‘ഒരു കം ഈസി ഗൊ ഈസി ഫെലൊ’ എല്ലാറ്റിനും മുന്നില്‍ ഉണ്ട്, ചിരിയും ബഹളവും ...."

"എന്റെ ജൂണിയര്‍, ഹോസ്റ്റലില്‍ എന്റെ റും മെയിറ്റായിരുന്നു ഗംഗാ ...
രവിക്ക് അവളോട് ഇഷ്ടവും,കുറെ നാള്‍ ഗംഗാ ഒന്നും പ്രതികരിച്ചില്ലാ, പിന്നെ വളരെ ഇഷ്ടത്തിലായി.. എന്നാലും വളരെ ലോ പ്രൊഫൈല്‍ വളരെ ഡീപ് ആയ ഒരു ബന്ധം ആയിരുന്നു.അതങ്ങനെ നീങ്ങി.. രവി പി ജി കഴിഞ്ഞു മുംബെയിലേയ്ക്ക് ജോലിയായി പോയി, ഗംഗ പഠിത്തം തുടര്‍ന്നു അവള്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ പെട്ടന്ന് ഒരു കല്യാണാലോചന വീട്ടുകാര്‍ ഉറപ്പിച്ചു ,ഗംഗയ്ക്ക് സമ്മതമില്ലായിരുന്നു ..പക്ഷേ ഗംഗ വിവാഹത്തിനു സമ്മതിച്ചില്ലങ്കില്‍ വിഷം കഴിച്ചു മരിക്കുമെന്ന് അവളുടെ അമ്മ പറഞ്ഞു വീട്ടില്‍ ഇളയ കുട്ടിയാണവള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു

അവള്‍ വീട്ടില്‍ നിന്ന് വന്ന് മൂന്നു ദിവസം ഒന്നും മിണ്ടാതെ- ഉറങ്ങാതെ- ഭക്ഷണം കഴിക്കാതെ -ഹോസ്റ്റല്‍ റൂമില്‍ അവള്‍ ഇരുന്ന ഇരുപ്പ്! ഞാന്‍ പലവട്ടം മുംബേയ്ക്ക് വിളിച്ചു ..അവസാനം രവിയുടെ സുഹൃത്തിനെ കിട്ടി.. ഒരു ബൈക്ക് ആക്‌സിടന്റില്‍ രവി ഹോസ്പിറ്റലില്‍ ആണെന്നറിഞ്ഞു അല്പം സീരിയസ്സ് ആണ്.ഇത്തരം ഒരു സംഗതി ഇപ്പൊള്‍ അവനെ അറിയിക്കാന്‍ പറ്റില്ലാ, അവന്‍ എന്നും ഗംഗയെ പറ്റി പറയുന്നതാണേ എനിയ്ക്കറിയാം.. ഒന്നും മിണ്ടാന്‍ വയ്യാത്ത അവസ്ഥയാണെന്നു പറഞ്ഞു . വിവരങ്ങളെല്ലാം ഞാന്‍ ഗംഗയെ അറിയിച്ചു.....

സാറാ പറഞ്ഞു കൊണ്ടേ ഇരുന്നു അവളുടെ മുഖത്ത് വല്ലത്ത പിരി മുറുക്കം.മധുരമില്ലാത്ത കാപ്പി അവള്‍ കുടിക്കുന്നത് റ്റെന്‍ഷന്‍ കൂടുമ്പോഴാ പറഞ്ഞു തീരാതെ എനിക്ക് ഒന്നും തിരിച്ചു ചോദിക്കാനും ഇല്ലാ ഇവിടെ ഇപ്പൊള്‍ ഒരു നല്ലാ കേള്‍വിക്കാരിയെ ആണാവശ്യം ..സാറാ തുടര്‍ന്നു... അന്നു വൈകിട്ട് ഗംഗ ബോധം കെട്ടു വീണു, അവളെ കൊണ്ടു ഹോസ്പിറ്റലില്‍ അഡ്‌മിറ്റാക്കി ഗംഗയുടെ വീട്ടില്‍ അറിയിച്ചു.. അമ്മയും മറ്റും വന്നു അവിടെ നിന്ന് അവളെ ഡിസ്‌ചാര്‍ജ് ആക്കി കൊണ്ടു പോയി. പിറ്റെ ആഴ്ച തന്നെ നിശ്ചയവും തുടര്‍ന്ന് വിവാഹവും ഗംഗാ ഭര്‍ത്താവിനോടിപ്പം ആസ്ട്രേലിയായില്‍ ............പിന്നെ അവളെ പറ്റി എനിയ്ക്ക് ഒരു വിവരവും ഇല്ല.
ഒരു മാസം കഴിഞ്ഞാ രവി അറിയുന്നതു തന്നെ. അവന്‍ അപ്പൊള്‍ തന്നെ നാട്ടില്‍ വന്നു .. എന്നെ കണാന്‍ വന്നിരുന്നു ഒന്നും ചോദിച്ചില്ലാ....
'ദൈവത്തിന്റെ ഓരോ കളികള്‍'! എന്നു പറഞ്ഞു...പിന്നെ അവന്‍ മുംബേയ്ക്ക് തിരികെ പോയില്ലാ..അതിനു ശേഷമാണവന്‍ മദ്യപിക്കാന്‍ തുടങ്ങിയത് പലപ്പൊഴും എന്നെ വന്നു കണ്ടിരുന്നു. സഹോദരന്മാരില്ലാത്ത എനിക്ക്
അവന്‍ സഹോദരനും സുഹൃത്തും ഒക്കെയായിരുന്നു.. പി. ജി ഫൈനല്‍ എക്‌സാം സ്റ്റഡി ലീവിനു ഒരു ദിവസം ഞാന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ രവി , നന്നായി കുടിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയണ്ടല്ലൊ,ബൈക്ക് ഓടിച്ചാണ് വന്നത്, എന്നെ വിളിച്ചു കോളജ് ഗ്രൌണ്ടില്‍ അന്നു ഇരുട്ട് വീഴും വരെ ഇരുന്നു കുറെ പറഞ്ഞു ഒടുവില്‍ പറഞ്ഞു കഴിഞ്ഞ ദിവസം ഒന്നു പെണ്ണു കാണാന്‍ പോയി വീട്ടുകാരുടെ നിര്‍‌ബന്ധം ..എനിക്ക് ഒരു ഡിമാന്റും ഇല്ലാ, നല്ല കുട്ടി ,എന്നു വീട്ടുകാര്‍ തീരുമാനിച്ചു ..ഞാന്‍ ഈ വിവാഹത്തിനു സമ്മതിക്കണം എന്നു അമ്മാവന്മാരും ,അച്ഛനും ചേട്ടന്മാരും .....
ഇതാത്രേ എനിക്കു വിധിച്ചിരിക്കുന്നത്.ഞാന്‍ ആശിച്ചത് കിട്ടിയില്ലാ, അവള്‍ പോയി. എനിക്കു വേണ്ടി ഞാന്‍ വരുന്നവരെ അവള്‍ കാത്തില്ലാ. കൈയില്‍ മുഖം താങ്ങി പൊട്ടി പൊട്ടി അവന്‍ കരഞ്ഞു ..
"എന്റെ മനസ്സില്‍ നിന്ന് ഞാനെങ്ങനെ അവളെ ഒഴിവാക്കും നീ പറ"...
ഒന്നും പറയാനില്ലായിരുന്നു എനിക്ക് അല്ലെങ്കിലും എന്തു പറയും? ഗംഗ ഇരുന്ന ഇരുപ്പും അവളുടെ നിലയും ഞാന്‍ തന്നെയാണല്ലൊ കണ്ടത്!
"നീ പറ ഞാന്‍ എന്താ വേണ്ടത്?"രവിയുടെ ചോദ്യം
'ശരിയാ നീ വിവാഹം കഴിക്ക് ഇങ്ങനെ കഴിയണ്ടാ. രവി ഒന്നും പറഞ്ഞില്ലാ.യാത്ര പോലും പറയാതെ അവന്‍ ബൈക്ക് എടുത്ത് പോയി...
രണ്ടാഴ്ച കഴിഞ്ഞ് വിവാഹ ക്ഷണകത്തു കിട്ടി 'രവി വെഡ്‌സ് കനകം'.

......അതു ഏഴു വര്‍ഷം മുന്നേ.....

ഞാന്‍ പിജി കഴിഞ്ഞ് യു എസ്സിനും പിന്നെ നാലുവര്‍ഷത്തിനു ശേഷം ഇവിടെയും എത്തി... വളരെ യാദൃശ്ചികമായി ഞാന്‍ എത്തിയതോ കനകം ജോലിചെയ്യുന്ന അതേ ഓഫീസില് ‍അധികം ഇന്ത്യാക്കരില്ലാത്തതിനാല്‍ ഞങ്ങള്‍ വേഗം സുഹൃത്തുക്കളായി, അപ്പൊഴൊന്നും രവിയുടെ കനകം എന്ന് ഞാന്‍ അറിഞ്ഞേയില്ലാ.. .. ഒരു ദിവസം ഓഫീസ് കഴിഞ്ഞപ്പോള്‍ കനകം പറഞ്ഞു തുഷാര മോളുടെ പിറന്നാളാ, അവളുടെ ഒപ്പം ഷോപ്പിങ്ങിനും പിന്നെ ഹാള്‍ ഡെക്കറെറ്റ് ചെയ്യാനും അന്നു ചെല്ലണം എന്ന്. മറ്റു തിരക്ക് ഒന്നുമില്ലാ ഞാന്‍ പോയി അവിടെ വച്ചാ പിന്നെ രവിയെ കാണുന്നത് വിശ്വസിക്കാനായില്ലാ. ".... its a small world ..."എന്നും പറഞ്ഞ് ചിരിച്ചു,
അപ്പൊഴും അവന്‍ നന്നായി കുടിച്ചിരുന്നു.........


പിന്നെ മൂന്നര കൊല്ലത്തോളം ഞാന്‍ കനകത്തോടൊപ്പം ഒരേ ഓഫീസില്‍ ആയിരുന്നു ആറു മാസം മുന്നേ അവള്‍ വേറെ ജോലിയിലേയ്ക്ക് മാറി.....

തമാശയായിട്ടല്ല രവിയും ഗംഗയും വളരെ ഗാഢമായി പ്രണയിച്ചിരുന്നു എങ്കിലും സാധാരണ പ്രണയിതാക്കളെ പോലെ കോളജ് വരാന്തയിലോ ക്യാന്റീനിലോ തീയറ്ററിലോ ബീച്ചിലോ ഒന്നും അവര്‍ പൊയിരുന്നില്ലാ കത്തയച്ചിരുന്നില്ലാ, അഴ്ചയില്‍ ഒരിയ്ക്കല്‍ ഒരു ഫോണ്‍ അത് മണിക്കുറുകള്‍ രവി നിര്‍ത്താതെ സംസാരിക്കും ഒരു ചെറു പുഞ്ചിരിയുമായ് മൂളി മൂളി ഗംഗാ ഇരിക്കുന്നുണ്ടാവും ഇങ്ങേ തലയ്ക്കല്‍, അവളൂടെ മനസ്സിന്റെ മതിലില്‍ കരിങ്കലില്‍ കൊത്തി ശില്പം തീര്‍ക്കുകയായിരുന്നു അവന്‍ ..ഏതെങ്കിലും ദിവസം വിളിക്കും അങ്ങനെ കൃത്യ ദിവസം എന്നു ഒന്നും ഇല്ല. വളരെ ശാന്തമായി ഒഴുകുന്ന പുഴ പോലെ രവിയുടെ എല്ലാ വാക്കുകളും അവള്‍ വേദവാക്യം പോലെ എടുത്തിരുന്നു.ഒന്നിനെയും എതിര്‍ക്കാന്‍ അവള്‍ക്ക് ത്രാണിയില്ലന്ന് തോന്നിയിരുന്നു.. ................

കനകം അതേ അവള്‍ കനകം തന്നെയാ, സുന്ദരി കഴിവുള്ളവള് ‍അവളുടെ മിടുക്കാണ് ഇന്നീ കാണുന്നതൊക്കെ എല്ലാം നോക്കി നടത്താന്‍ കഴിവുണ്ട് രവിയുടെ കാര്യം പറഞ്ഞാല്‍ അവന്‍ സംസാരിക്കുമ്പോള്‍ ഇന്നും പഴയ ആളു തന്നെ മണിക്കൂറുകള്‍ പുതിയതും പഴയതും ആയ ഫ്രണ്ട്‌സിനോട് സംസാരിക്കും. ജോലി കഴിഞ്ഞാല്‍ സ്വന്തം വീടിന്റെ ഉള്ളില്‍ കുപ്പിയും അവനും,കനകത്തിനു ഇഷ്ടപെടത്തതും അതു തന്നെ എന്നാല്‍ മയത്തില്‍ പറയന്‍,അതവള്‍ക്കു അറിയില്ലാ...

"കനകം പറയും എന്നും രാവിലെ രവി ശാന്തനും സല്‍ സ്വഭാവിയും വളരെ നല്ലൊരു മനുഷ്യന്‍ സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ രക്ഷയില്ല..എന്തു ചെയ്യും? കനകത്തിനു ആറു ദിവസവും ജോലിയാണ്..രവിയ്ക്ക് അഞ്ചു ദിവസവും വാരാന്ത്യം മൊത്തം രവി മുങ്ങിത്താഴും എന്നാ കനകം പറയുനത്.. എന്നാലും ഗംഗയെ പറ്റി ഇന്നു വരെ ഒരക്ഷരം പറഞ്ഞിട്ടില്ലാ. എല്ലരോടും വലിയ സ്നേഹം കനകം അവനെ വല്ലതെ ചീത്ത പറയും....

ഇപ്പോള്‍ കണ്ടില്ലേ അതു പോലെ .. അവള്‍ക്ക് എല്ലാം അരിശം. അവനെ മനസീലാക്കുന്നില്ലാ. അതിന്റെ ഫലം. എവിടെ എന്താ പിശകിയത്?"

ആരോടെന്നില്ലാതെ ചോദിച്ചു കൊണ്ട് അവള്‍‌ ഒഴിഞ്ഞ കാപ്പി കപ്പ് തിരിച്ചു കൊണ്ടിരുന്നു...................




ചിത്രം ഗൂഗിള്‍