Friday, December 31, 2010

എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

സന്തോഷത്തിന്റെ .....
സമാധാനത്തിന്റെ ....
പ്രത്യാശയുടെ ...
ഐശ്വര്യത്തിന്റെ ....
പ്രതീക്ഷയുടെ .... ...
ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു....





Saturday, September 11, 2010

മഴമേഘം.....

മഴമേഘം.....

രുവശവും മരങ്ങള്‍ തിങ്ങി നിന്ന വഴിയിലൂടെ നടക്കവെ ഞാന്‍ അവനോട് പറഞ്ഞു
"എനിക്ക് കുറെ കാലത്തിനു ശേഷമൊരു കഥ എഴുതാന്‍ തോന്നുന്നു ...."
" കഥ വേണ്ട."
"എന്തു കൊണ്ടാന്നറിയില്ലാ നിന്നെ എനിക്ക് ഇഷ്ടമാണ് ."
"അതേയോ ശരി .ഇഷ്ടമുള്ളത് ആവാം, ഇതാ വിട്ടു തരുന്നു."
"പ്രണയമോക്കെ മനസ്സില്‍ നിന്ന് കൈ മോശമായെന്ന് തോന്നി തുടങ്ങി."
"എന്നെ പ്രോവോക് ചെയ്യാനും മാത്രം, അത്രത്തൊളം പ്രണയം ഇപ്പോഴും ഉണ്ട്, കേട്ടോ."
"പ്രണയം ഉണ്ടെങ്കില്‍ അത് കവിതയോട് പിന്നെ നിന്റെ സ്വരം അതും, പിന്നെ നിന്റെ കുസൃതി...."
" മതി മതി ...കുസൃതി ഫീല്‍ ചെയ്തൊ?"
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളിനിലാവ് മരച്ചില്ലയിലൂടെ അരിച്ചിറങ്ങുന്നു.
"നിലാവിന്റെ മണമെന്താന്ന് നോക്ക്."
"ഹും അതിനു മുന്‍പ് നിന്റെ ചെവിയില്‍ ഒരു നനഞ്ഞ ഉമ്മ വയ്ക്കണം.എന്നീട്ടു നിലാവു മാത്രമല്ല നിഴലും മണപ്പിക്കാം."
"ഞാന്‍ മരച്ചോട്ടിലിരിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു."
"ഹും."
"മരങ്ങളെ പ്രണയിക്കാം.. മരത്തിനു കാതുകളുണ്ടൊ?"
"ഉണ്ടാകാം മരത്തിനു എല്ലാം ഉണ്ട് കാലും കയ്യും.."
"അതെ അത് എനിക്കും തോന്നാറുണ്ട്. ശരിക്കും മരം സംസാരിക്കും"
"അതേ, കണ്ണീര്‍ പൊഴിക്കും, പാടും "
"മനസ്സില്‍ പറയുന്നതിനു പോലും മറുപടി തരും."
"തഴുകും തലോടും കണ്ടില്ലങ്കില്‍ വല്ലത്ത വിഷാദമാണ് ഇല അനക്കത്തില്‍ നിന്നതറിയാം."
" തഴുകല്‍! എന്തൊരു സുഖമാണത്."
"ഉം..."
"ഇവിടെ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഭൂമിയില്‍ ഒറ്റക്ക് അല്ലന്നെ തോന്നല്‍"
"ആവാം"
"പറയാതെ എന്തൊ പറയുന്ന ഭാവം."
" ഞാന്‍ ഒന്നു ചോദിക്കട്ടെ ?"
"ചോദിക്ക്..എന്താ ചോദിക്കുന്നെ എന്നെങ്കിലും അറിയാമല്ലൊ"
" അതല്ല അതല്ല എന്നിലെ എന്നോട് തന്നെ ഞാന്‍ ചോദിക്കട്ടെ"
" ആലിംഗനം നീ ഓര്‍ക്കുന്നൊ?
"നിന്റെ ആലിംഗനം അതൊരു മരത്തില്‍ നിന്നാണെന്നു തോന്നി."
"അതൊരു തമാശയായി തോന്നിയൊ?"
"ഒരു പാവം പൊലെ വളരെ നിഷ്‌കളങ്കമായി ആയി വന്ന് പെട്ടന്ന് കെട്ടിപിടിച്ചു."
"എന്നിട്ട് എന്നിട്ട് .."
"ഞാന്‍ പോലും ഒന്നും ഓര്‍ത്തില്ല."
"അതേ അപ്പോള്‍ ഞാനും. അതിനു ശേഷം അന്ന് രാത്രി ഞാന്‍ ഇങ്ങോട്ടു കൊണ്ടു പോന്നു. കെട്ടി പിടിച്ച ആളെ. അത്രയേ ഉള്ളു."
"അതെ പാടുള്ളു ചില ഇഷ്ടങ്ങള്‍ മനസില്‍ തന്നെ ഇരിക്കട്ടെ".
മഴമേഘങ്ങള്‍ മാനത്ത് ഓടിവന്നു തുടങ്ങി ..നിലാവെളിച്ചവും കറുത്ത മഴമേഘങ്ങളും മനോഹരമായ കാഴ്ച.പെട്ടന്ന് അവന്‍ പറഞ്ഞു.
"എനിക്ക് ഒരു പെരുമഴയെ പോലെ പെയ്യണം."
"മരത്തിനു ചോട്ടില് ഞാനുണ്ടാവും മഴ തോര്‍ന്നാല്‍ മരം പെയ്യും."
"പെയ്യുന്നത് ഒരു തുള്ളി പോലും കളയാതെ കൊള്ളുമൊ?"
"ഉം.."
"എന്നാല്‍ ഇപ്പോള്‍ ആരും കാണതെ ഞാനൊന്നു പെയ്യട്ടെ.
നോക്ക് ഇവിടെ ഒരു മഴ മേഘം വിതുമ്പി നില്‍ക്കുന്നു.."
"ഒരു മഴമേഘം ഇതിലെ പറന്നകലുന്നു."
"ഒന്ന് പെയ്യാന്‍ പറ്റിയെങ്കില്‍... മുഴുവനായി."
"ഒരു മഴയും മുഴുവനായി പെയ്യുന്നില്ലാ."
"പെയ്യുമ്പോള്‍ ഞാന്‍ മുഴുവനായി പെയ്യും." അവനപ്പോള്‍ മഴമേഘത്തിന്റെ സ്വരമായിരുന്നു.
"തീര്‍ത്തും കുഴികള്‍ നിറച്ച് ഒരിടം പോലും ബാക്കി വയ്ക്കാതെ മലകള്‍ താഴ്‌വാരങ്ങള്‍ ഗര്‍‌ത്തങ്ങള്‍ അടിവാരങ്ങള്‍
എല്ലയിടവും നനച്ചു ഒരു പെയ്യല്‍...."
മാനത്തേയ്ക്ക് നോക്കി അകലത്തില്‍ നിന്നുള്ള ഇടിമുഴക്കം പോലെ അവന്‍ ചോദിച്ചു
"ഞാന്‍ പെയ്യട്ടെ?"
തണുത്ത കാറ്റിനു ചൂട് പിടിച്ചപോലെ, ചാറ്റല്‍ മഴ വന്നു വീണു...
മരച്ചോട്ടില്‍ നിന്ന് അവന്റെ കയ്യും പിടിച്ച് മാനത്ത് നിന്ന് വീണ മഴതുള്ളിയെ മുഖത്തേക്ക് ഏറ്റു വാങ്ങിയപ്പോള്‍
"വല്ലപോഴുമേ ഉള്ളു ഇതാ ഇത് പോലെ...."
അവന്റെ മുഖത്തെ ഭാവം വായിച്ചേടുക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
വര്‍ഷങ്ങളുടെ ഓര്‍മ്മകളെ നനയ്ക്കുന്ന മഴ.
മരുഭൂമിയിലെ മഴ പോലെ!!

Thursday, August 26, 2010

ജനി .....

ജനി .....
ജന്മം കൊണ്ട് അവള്‍ പോളണ്ടുകാരി. ഞാന്‍ ഈയിടെ പരിചയപ്പെട്ടു. എന്റെ കൂടെ ജോലി ചെയ്യുന്നു ...
നല്ല സംസാരപ്രീയ, അടുക്കിനു പറയാന്‍ അറിയാം കേട്ടിരിക്കാന്‍ സുഖം.
അങ്ങനെ ഒരു ദിവസം മക്കളെ പറ്റി പറയുവാന്‍ തുടങ്ങി...
ആ കൂട്ടത്തില്‍ പറഞ്ഞ ഒരനുഭവം...
അന്ന് അവള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സ് അവളും ഭര്‍ത്താവും മാത്രമായി താമസിക്കുന്നു. അന്ന് സെല്‍ ഫോണില്ല വീട്ടിലും ഫോണില്ല, ആദ്യ ഗര്‍ഭകാലം പൂര്‍ണ ഗര്‍ഭിണിയാ
ണ് . ഭര്‍ത്താവിന്റെ ജോലിസ്ഥലം കുറെ ദൂരെയാണ് . കാലത്ത് വെട്ടം വീഴും മുന്നെ പോയാല്‍ രാത്രിയിലെ തിരികെ വരുകയുള്ളൂ .അന്നും ജോലിക്ക് പോകും മുന്നെ അയാള്‍ ചോദിചു
"ഞാന്‍ ജോലിക്ക് പോയ്ക്കോട്ടെ നിനക്ക് അസ്വസ്ഥത ഒന്നും ഇല്ലല്ലൊ അല്ലെ?"
"ഇല്ല കുഴപ്പമില്ല പൊയ്ക്കോളു." എന്നവള്‍ പറഞ്ഞയച്ചു. ഒരു ഒന്‍പത് മണിയായപ്പോള്‍ എന്തൊക്കെയോ വിഷമം അതെന്താണെന്ന് അവള്‍ക്ക് തന്നെ അറിയില്ല അടുത്ത് ഒന്നും വീടുകള്‍ ഇല്ല, അല്ലങ്കിലും ആസമയത്ത് ആരും കാണില്ല എല്ലാവരും ജോലിക്ക് പോകും , ഒരു റ്റാക്സി പോലും രണ്ട് കിലോമീറ്റര്‍ പോയാലെ കിട്ടൂ, പെട്ടന്ന് അവള്‍ക്ക് തോന്നി ദൈവമെ ഇതാണൊ പ്രസവവേദന അങ്ങനെ ആണെങ്കില്‍ ഹോസ്പിറ്റലില്‍ പോകണ്ടേ?

പിന്നെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ അവള്‍ ഒരുങ്ങി ഒരു ചെറിയ ബാഗും ആയി വീടും പൂട്ടി ഇറങ്ങി നടക്കുവാന്‍ തുടങ്ങി രണ്ട് കിലോ മീറ്റര്‍ പോയാല്‍ അവിടെ ഒരു കവല, റ്റാക്സിയും ചെറിയ കടകളും ഒക്കെയുണ്ട് പയ്യെ നടന്നു കവല വരെയുള്ള വഴി തികച്ചും വിജനം. കൂടുതല്‍ ഒന്നും അറിയാത്ത കൊണ്ട് ഭയം ഒന്നും തോന്നിയില്ല അതോ ഒറ്റക്ക് ആയിപ്പോള്‍ ഇതെ വഴിയുള്ളു എന്ന അറിവില്‍ നിന്ന് കിട്ടിയ ധൈര്യമോ അവള്‍ നടന്നു വളരെ പയ്യെ ..അങ്ങനെയേ സാധിക്കുമായിരുന്നുള്ളു. കവല അടുക്കാറായി അവിടെയും ഇവിടെയും ആളുകളെ കണ്ടു തുടങ്ങി .. പിച്ച പിച്ച എന്നുള്ള നടപ്പ് കണ്ടിട്ടോ എന്തോ ചിലരൊക്കെ സഹതാപത്തോടെ നോക്കുന്നു അവള്‍ കടയിലോ മറ്റോ പോകുന്നു എന്നാവും അവരോക്കെ കരുതുന്നത്. ചിലര്‍ എന്താ സുഖമാണൊ? എന്നു ചോദിക്കുന്നു "അതേ സുഖം" എന്നു പറയുമ്പോള്‍ മനസ്സില്‍ പറഞ്ഞു 'ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖം നിങ്ങള്‍ അറിഞ്ഞാല്‍ ....'

കവല അടുത്തു എന്നും കാണാറുള്ള റ്റാക്സികള്‍ അന്നു അവിടെയില്ല അസ്വസ്ഥയും വെപ്രാളവും ഒരേ പോലെ കൂടി വന്നു ഒരു കടയുടെ അരുകു പറ്റി
അവള്‍ നിന്നു പരിചയമുള്ള ഒരു മുഖവും ഇല്ല ... സമയം നീങ്ങി കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞ് ഒരു ടാക്സി വന്നു. അവള്‍ ചെന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണം എന്നു പറഞ്ഞു കയ്യറി ..അയാള്‍ ഏതായാലും ഹോസ്പിറ്റലില്‍ കൊണ്ടെത്തിച്ചു.ആരും തുണയില്ലാതെ, അവള്‍ അഡ്മിറ്റായി അധികം താമസിയാതെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു...
നേരം കടന്നു പോയി...ഏതാണ്ട് പത്ത് മണി രാത്രി ആയപ്പോള്‍ അവളുടെ ഭര്‍ത്താവ് അവിടെ എത്തി.....
പിറ്റെന്ന് തന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു..

കേട്ടിരുന്നപ്പോള്‍ ആകെ എനിക്ക് വല്ലാത്ത വിഷമം തോന്നി .. ഒരു മലയാളി പെണ്‍കിട്ടിക്ക് ഇതനുഭവിക്കേണ്ടീ വരുമോ? അവരുടെ ഒക്കെ അനുഭവത്തിന്റെ ഒരംശമെങ്കിലും ... പറഞ്ഞു വരുമ്പോള്‍ നമ്മുടെ നാട്ടിമ്പുറത്തിന്റെ സൌകര്യങ്ങള്‍ പോലും 21 വര്‍ഷം മുന്‍പ് അവര്‍ക്കില്ല. നമ്മൂടെ നാട്ടില്‍ കുടുംബത്തിന്റെ സഹായവും സുരക്ഷിതത്വവും എങ്കിലും ഉണ്ട്. അണുകുടുംബത്തിന്റെ ചില പാര്‍ശ്വഫലങ്ങള്‍ എന്നു പറയാമോ?

ഞങ്ങളുടെ ബ്രേക്ക് ടൈം കഴിഞ്ഞു അവള്‍ നടന്നു നീങ്ങിയപ്പോള്‍ സംമിശ്ര വികാരത്തോടെ ഞാന്‍ അവള്‍ പോയ വഴി നോക്കിയിരുന്നു ...
എനിക്ക് മനസ്സിലാവാത്ത പാശ്ചാത്യ സംസ്ക്കാരത്തിലെക്ക് .....

Sunday, June 20, 2010

അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?


ഇന്നും അച്ഛനെ ഓര്‍ത്തു...
രാവിലെ വന്ന മെയില്‍ കണ്ടു വായിച്ചു ....
ഫാദേഴ്സ് ഡെയ്!

അച്ഛനെ ഓര്‍ക്കുക എന്നു പറഞ്ഞാല്‍ അതെന്റെ ഇന്നു വരെയുള്ള ജീവിതം തന്നെ. അക്ഷരം എഴുതി തുടങ്ങുന്നതിനു മുന്നെ അച്ചന്റെ വിരല്‍ തുമ്പില്‍ തുങ്ങി നടന്ന കാലം. ഓര്‍മ്മ വയ്ക്കുമ്പോള്‍ മുതല്‍ അമ്മയുടെ മടിയില്‍ അനുജത്തിയുണ്ടായിരുന്നു.. അമ്മയുടെ അടുത്തെക്ക് ചെന്നാല്‍ അപ്പോള്‍ വിളിച്ചൂ പറയുന്നത് ഇപ്പോഴും മനസ്സില്‍ മുഴങ്ങി കേള്‍ക്കാം
" ദെ ഇവളെ അങ്ങോട്ട് ഒന്നു വിളിച്ചേ ഇവിടെ വന്നു എന്നെ ശല്യപ്പെടുത്തുന്നു ..."
അങ്ങനെ അച്ഛന്റെ ഓഫീസ് മുറിയില്‍ എനിക്കും കിട്ടി ഒരു കൊച്ചു മേശയും കസേരയും ..
അവിടെയും നിലത്തും ഒക്കെ ആയി എന്തെങ്കിലും കളിയും ഒക്കെ ആയി കൂടും. ഇടയ്കിടക്ക് ഞാന്‍ വിളിക്കും
"അച്ഛാ.." .
"ഊം....."അച്ഛന്‍ ഒന്നു നീട്ടി മൂളും അതാവും ജോലിക്കിടയില്‍ അച്ഛന്റെ മറുപടി ..
എന്നാലും ഞാന്‍ വിളിക്കുകയും അച്ഛന്‍ മൂളുകയും ചെയ്യും കുറെ നേരമാവുമ്പോള്‍ അച്ചന്റെ അടുത്ത് ചെന്നു അച്ഛനെ ചാരി നില്‍ക്കും അപ്പോള്‍ അച്ഛന്‍ മടിയില്‍ എടുത്ത് ഇരുത്തും പിന്നെ കൈവിരലില്‍ പേനകൊണ്ട് മനുഷ്യന്റെ മുഖം വരച്ചു തരും ...
പിന്നെ ഒരു സിഗററ്റ് വലിക്കാന്‍ ആയി അച്ഛനിറങ്ങും കൂടെ ഞാനും, എന്റെ കൈയ്യില്‍ ഒരു കൊച്ചു വെള്ളകുപ്പി റബര്‍ അടപ്പുള്ളത് ഉണ്ടാവും അച്ഛന്റെ സിഗററ്റിന്റെ തുമ്പില്‍ തീ എരിയുന്നത് നോക്കി നില്‍ക്കും എന്നിട്ട് പയ്യെ വിളിക്കും "അച്ഛാ ..." ഇത്തവണ അച്ചനറിയാം ഞാന്‍ എന്തിനാ വിളിച്ചതെന്ന് അച്ഛന്‍ എന്നെ നോക്കും ഞാന്‍ കയ്യിലേ കൊച്ചു കുപ്പി അച്ഛന്റെ നേരെ നീട്ടും അച്ഛനതില്‍ പുകഊതി നിറച്ച് അടച്ചു തരും കുറെ നേരം ആ പുക അതിലുണ്ടാവും ഞാന്‍ അതും നോക്കി നില്‍ക്കും ..
പിന്നെ അച്ഛന്‍ പയ്യെ തോട്ടത്തിലേക്ക് നടക്കാന്‍ തുടങ്ങും
"അച്ഛാ ഞാനും.."
"ഇപ്പോഴൊന്നും തിരികെ വരില്ലാ നടന്നൊണം ... "
എന്നാലും തിരികെ വരുമ്പോള്‍ അച്ഛന്‍ എന്നെ എടുത്ത് കൊണ്ട് ആവും വരുന്നത്....

ഒരിക്കല്‍ എന്റെ കാല്‍ ഒടിഞ്ഞു .. അന്ന് ലേറ്റ് ആയി പിറ്റെദിവസമെ പ്ലാസ്റ്റര്‍ ഇടാന്‍ പറ്റൂ എന്ന് ഡോക്ടര്‍...
അന്നു രാത്രി മുഴുവന്‍ ഉറങ്ങാതെ അച്ഛന്‍ എന്റെ അടുത്തിരുന്നു ...
ഇല്ല ഇനിയുള്ള എല്ലാ ദിവസവും ഒര്‍ത്താലും ഓര്‍ത്താലും തീരില്ല അച്ഛന്റെ ഓര്‍മ്മ!

ഇവിടെ ഇന്ന് ഫദേഴ്സ് ഡെയ് ...
ഞാന്‍ ഒരിക്കലും അച്ഛനെ " ഹാപ്പി ഫാദേഴ്സ് ഡെയ് " എന്നു വിഷ് ചെയ്തിട്ടില്ല ..
അച്ഛന്റെ നാട്ടില്‍ ഇന്ന് ഫാദേഴ്സ് ഡേ ആയിരിക്കുമോ?

Saturday, May 8, 2010

ഹാപ്പി മദേഴ്‌സ് ഡേയ്!

മദേഴ്‌സ് ഡേയ് വീക്ക് എന്‍ഡില്‍ ആക്കി ...
ഷോപ്പിങ് സെന്ററില്‍ എല്ലാം പൂച്ചെണ്ടും ഗിഫ്റ്റ് ഐറ്റംസും...
എല്ലാ കടയിലും ഹാപ്പി മദേഴ്സ് ഡെയ് എന്ന് എഴുതി വച്ചിരിക്കുന്നു...
ഷോപ്പിങ്ങ് മാളില്‍ അച്ഛനും മക്കളും സമ്മനപൊതികള്‍ വാങ്ങുന്നു നാളേ മദേഴ്സ് ഡെയ്....
അമ്മമാരെ ഈ ദിവസം എല്ലാവരും സന്ദര്‍ശിക്കും, അമ്മമാര്‍ നല്ലൊരു ശതമാനം റിട്ടയര്‍മെന്റ് ഹോം എന്ന വൃദ്ധസദനത്തില്‍ ആണ്....
ചിലരെ കാണാന്‍ ചെല്ലാന്‍ ആരും ഇല്ല. ഓര്‍മ്മ ഭാഗീകമായി ഇല്ലാത്തവരും ആ കൂട്ടത്തില്‍...
വെറുതെ ഞാന്‍ ഇന്ന് അവിടെ പോയി ..

ഡോറത്തി പഞ്ഞി കെട്ടു പോലത്തെ മുടിയും മുഖത്ത് നല്ലോരു ചിരിയും ആയി ഒരു ചെറിയ പാവയും കയ്യില്‍ പിടിച്ച് പതിവു പോലെ മുകളിലത്തെ നിലയിലെ വരാന്തയില്‍ ഞാന്‍ ചെല്ലുമ്പോള്‍ താഴെ കാര്‍ പാര്‍ക്കിലേക്ക് നോക്കി ഇരിക്കുന്നു. മിക്കവരുടെയും അടുത്ത് സന്ദര്‍ശകരുണ്ട് ... എന്നെ കണ്ടപ്പോള്‍ ഡോറത്തിക്ക് വലിയ സന്തോഷം കൈപിടിച്ച് എന്നെ അടുത്തിരുത്തി കുശലം പറഞ്ഞു.

അപ്പോള്‍ തഴെ ഒരു കാര്‍ വന്നു നിന്നു ഡോറത്തി പറഞ്ഞു "അതവളാ എന്റെ മകള്‍ എന്നെ കാണാന്‍ വരുന്നു "... ഞാന്‍ ഡോറത്തിയുടെ മുഖത്തെ തെളിച്ചവും കണ്ണിന്റെ പെട്ടന്നുള്ള തിളക്കവും നോക്കിയിരുന്നു...
കാറില്‍ നിന്ന് സ്വര്‍ണ്ണതലമുടിയുള്ള ഒരു സ്ത്രീ ഒരു പൂചെണ്ടും സമ്മന പൊതിയും ആയി ഇറങ്ങി നടന്ന് അടുത്ത കെട്ടിടത്തിലേക്ക് കയറി പോയി ...
അത് മറ്റാരോ ആയിരുന്നു...
ഞാന്‍ അവിടെ ഇരിക്കെ പല കാറുകള്‍ വന്നു ഓരോന്ന് വരുമ്പോഴും ഡോറത്തി അതേ പല്ലവി ആവര്‍ത്തിച്ചു...

പിന്നെ കയ്യില്‍ ഇരുന്ന പാവയില്‍ ആയി ശ്രദ്ധ. അടുത്ത സോഫയില്‍ ഇരുന്നവര്‍ എന്തോ സംസാരിക്കുന്നു, ഡോറത്തി എന്നോട് പറഞ്ഞു "അവര്‍ സ്വരം വയ്ക്കുന്നു എന്റെ മകള്‍ ഉറങ്ങാന്‍ പോകുന്നു എനിക്ക് അവളെ മുറിയില്‍ കൊണ്ട് കിടത്തണം"
ഞാന്‍ ഡോറത്തിയുടെ വീല്‍ ചെയര്‍ പയ്യെ മുറിയിലേക്ക് ഉരുട്ടിത്തുടങ്ങി .....
ഡോറത്തിയുടെ മകള്‍ മരിച്ചതാണ് ഡോറത്തിക്ക് ആരും ഇല്ല ...
എന്നെ പോലെ ചിലര്‍ അവരെ സന്ദര്‍ശിക്കും ...
ശരിയായ ഓര്‍മ്മ ഇല്ലാത്ത ഡോറത്തി മകളെ പ്രതീക്ഷിച്ച് ദിവസത്തിന്റെ നല്ലൊരു ഭാഗം കാര്‍ പാര്‍ക്കിലേക്ക് നോക്കിയിരിക്കും മറ്റു ചിലപ്പോള്‍ കയ്യിലെ പാവകുട്ടി മകള്‍ ആവും .......

തിരിച്ച് പോരുമ്പോള്‍ മനസ്സില്‍ പറഞ്ഞു

ഹാപ്പി മദേഴ്‌സ് ഡേയ്!

ഗീത :- അമ്മയെ ഓര്‍മ്മിക്കാന്‍ ഒരു ദിനം - അതു വേണ്ട. എല്ലാ ദിവസവും ഓര്‍ക്കാം.
ഒരമ്മക്ക് മക്കളെ കാണാനുള്ള ആശ ഉല്‍ക്കടമായിരിക്കും. എന്നാലും സമ്മാനപ്പൊതികളുമായി അവര്‍ വന്നില്ലല്ലോ എന്നൊന്നും അമ്മക്ക് പരിഭവമുണ്ടാകില്ല. മക്കള്‍ സുഖമായും സന്തോഷമായും കഴിയുന്നു എന്ന അറിവ് തന്നെ ധാരാളം സ്നേഹമയിയായ ഒരമ്മക്ക്. എല്ലാ അമ്മമാര്‍ക്കും മക്കളെ പ്രതി സന്തോഷിക്കാന്‍ സാധിക്കട്ടേ.

Friday, May 7, 2010

അമ്മയ്ക്ക് ഒരു ദിവസം!

വളരെ ചെറുപ്പത്തില്‍ വായിച്ച ഒരു കഥ ആരെഴുതിയെന്നോ ബുക്ക് ഏതൊന്നോ ഇന്ന് ഓര്‍ക്കുന്നില്ല എങ്കിലും കഥ മറന്നില്ല... ആറുമക്കള്‍ ഉള്ള വീടാണ് ...വീട്ടില്‍ ധാരാളം ജോലിയുണ്ട്, അത്ര ധനികരല്ലാത്തതിനാല്‍ വീട്ടില്‍ വാല്യക്കാരും ജോലിക്കാരും ഒന്നുമില്ല.

നേരം പുലരും മുന്നെ അമ്മ ഉണര്‍‌ന്ന് വീട്ടിലെ എല്ലാ ജോലിയും ചെയ്യും എല്ലാവര്‍ക്കും പ്രഭാതഭക്ഷണം സ്കൂളില്‍ കൊണ്ടു പോകാന്‍ ഭക്ഷണം ഒക്കെ തയ്യാറക്കുന്നത് അമ്മ തന്നെ എല്ലാവരും പോയാല്‍ വസ്ത്രം കഴുകുക വീടും ചുറ്റുപാടും ശുചിയാക്കുക വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി വന്ന് വീണ്ടും പാചകം അങ്ങനെ ആ അമ്മ നിര്‍ത്തില്ലാതെ എന്നും വീട്ടിലെ ജോലിയെല്ലാം ചെയ്യുകയും എല്ലാവരുടേയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്തു പോന്നു..

ഒരു ദിവസം അമ്മ മൂത്ത മകനോട് പറഞ്ഞു മോനെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക വെള്ളം കോരുക വിറക് കൊണ്ടു വരിക ഇതെല്ലാം കൂടി ചെയ്യാന്‍ സാധിക്കുന്നില്ല, നീ വീട്ടിലെ ജോലികളില്‍ എന്നെ ചെറുതായി ഒന്നു സഹായിക്കണം മകന്‍ സമ്മതിച്ചു ....
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതും ചെയ്തു കൊടുത്തു ആ മാസം കടന്നു പോയി . അമ്മ നോക്കുമ്പോള്‍ അമ്മയുടെ മേശമേല്‍ ഒരു കുറിപ്പ്

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നത് 5 ദിവസം ദിവസം 50 പൈസ വച്ച് 2.50 രൂപ
വെള്ളം കോരിയത് 20 ദിവസം 25 പൈസ വീതം 5.00 രൂപ
വിറക് അടുക്കിയത് 4 ദിവസം 25 പൈസ വീതം 1.00 രൂപ
വസ്ത്രം ഇസ്തിരിയിട്ടത് 4 ദിവസം 50 പൈസ വീതം 2.00 രൂപ
ആകെ =10.50 രൂപ

അമ്മ ഇതു വായിച്ചു ... ആ കടലാസില്‍ എഴുതിയ തുക അവിടെ വച്ചു
മകന്‍ വന്നു പണം കണ്ട് സന്തോഷിച്ച് അതു പോക്കറ്റിലിട്ടു പിന്നെ ആണു
മകന്‍ കണക്ക് കുറിച്ച കടലാസിന്റെ മറുപുറത്ത് അമ്മ എഴുതിയത് കാണുന്നത്.
അമ്മ ഇങ്ങനെ എഴുതി
പത്തുമാസം ചുമന്ന് പ്രസവിച്ചതിനു ഒന്നും വേണ്ടാ
മുലപ്പാലൂട്ടി വളര്‍ത്തിയതിനു ഒന്നും വേണ്ട
എന്നും താരാട്ട് പാടിയുറക്കിയതിനു ഒന്നും വേണ്ടാ
മഞ്ഞപ്പിത്തം വന്നപ്പോള്‍ ശുശ്രൂഷിച്ചതിനു ഒന്നും വേണ്ട
ചിക്കന്‍പോക്സ് വന്ന് കിടന്നപ്പോള്‍ രാവും പകലും കൂടെയിരുന്നതിനും ഒന്നും വേണ്ട.
വീണുകാലൊടിഞ്ഞപ്പോള്‍ എന്നും എടുത്ത് സ്കൂളില്‍ കൊണ്ടു പോയതിനും തിരികെ കൊണ്ടുവന്നതിനും ഒന്നും വേണ്ടാ
എന്നും ഭക്ഷണം പാകം ചെയ്തു വിളമ്പി തന്ന് ഊട്ടിയതിനും ഒന്നും വേണ്ട
വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഒക്കെ ഇത്രയും കാലം നടത്തി തന്നതിനും ഒന്നും വേണ്ട........

അതു വായിച്ചിട്ട് അവന്‍ ഓടിചെന്ന് അമ്മേ മാപ്പ് ഞാന്‍ ആലോചിക്കാതെ പറഞ്ഞതാണേ എന്നു പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു അമ്മ മകനെ ചേര്‍ത്തു പിടിച്ചു പോട്ടെ സാരമില്ല എന്നു പറഞ്ഞു എന്നാണ് കഥ അവസാനിക്കുന്നത്..... '

ഇന്ന് ഈ കഥ ആരും വായിക്കുകയില്ല, ഒരു അമ്മയുടെ ത്യാഗത്തിന്റെ സ്നേഹത്തിന്റെ ഒന്നും കഥ ഇന്ന് ഓര്‍ക്കുന്നും ഉണ്ടാവില്ല,'എന്തൊരു പൊട്ടകഥ' എന്നു പറയാനും മതി. പക്ഷെ കഥയിലെ സന്ദേശം അമ്മമാരുടെ ചെയ്തികള്‍ക്ക് വിലയിടാന്‍ ആവില്ല അമ്മയോട് കണക്ക് പറയരുത് എന്നാണ്.. ആ സന്ദേശം പഴഞ്ചന്‍ ആവുന്നില്ല.

'പെറ്റമ്മയല്ലേ ഞാന്‍; അവര്‍ക്കൊന്ന് വന്നുകണ്ടുകൂടെ' നിറമിഴികളോടെ എത്രയോ അമ്മമാര്‍ ചോദിക്കുന്നു. വര്‍‌ഷത്തില്‍ ഒരിക്കല്‍ എങ്കിലും മക്കള്‍ അമ്മയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കുന്നില്ല എന്നാലോ *അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അമ്മയെ തെരുവിലാക്കുന്ന മക്കള്‍ ധാരാളം ...
മാതൃദിനം ആഘോഷിക്കുമ്പോള്‍ ഇന്ന് ലോകത്തിലുള്ള എല്ലാ അമ്മമാര്‍ക്കും
മക്കളുടെ
സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ....


" The meaning of being a mother is to teach children
how to love unconditionally and unselfishly.”


Sunday, April 25, 2010

കിളിക്കൂട്!

ഇന്ന് പള്ളിയില്‍ പോയി.
മനസ്സ്,നിര്‍ത്തില്ലാതെ തിരയടിക്കുന്ന ഒരു കടല്‍ പോലെ ..
ശ്രദ്ധ ഒന്നിലും കേന്ദ്രീകരിക്കാന്‍ വയ്യാത്ത രീതിയില്‍...
എങ്കിലും എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു ....
എന്നല്ലതെ എന്തു പ്രാര്‍ത്ഥിക്കണം ഒരു രൂപവും ഇല്ലായിരുന്നു...
എല്ലാവരുടെയും മനസ്സിനു നന്മയും ശാന്തിയും സമാധാനവും കൊടുക്കണെ എന്ന് ഒടുവില്‍ പറഞ്ഞു പ്രാര്‍ത്ഥിച്ചു. എനിക്കും മനസ്സിലെ തിരയടങ്ങിയ പോലെ ...

മാതൃഭാവം അറിയുമോ?

കുഞ്ഞ് ഗര്‍ഭത്തില്‍ ആയിരിക്കുമ്പോള്‍ മുതല്‍ അതിനെ സ്നേഹിചു തുടങ്ങുന്നു അതിന്റെ മുഖം നിറം ലിംഗം ഒന്നും അറിയില്ല.
കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ ആണു കാണുന്നത് . അപ്പോള്‍ കറുത്തിരുന്നാലും വെളുത്തിരുന്നാലും വലിയ കണ്ണോ ചുരുണ്ടമുടിയോ മെലിഞ്ഞൊ തടിച്ചോ ഇതൊന്നും അതിനോടുള്ള സ്നേഹത്തിനു ബാധകമല്ല ....
ഏതു രൂപമായാലും അതിനെ സ്നേഹിക്കും പിന്നെയും പിന്നെയും കൂടുതലായി.....

രണ്ട് ആഴ്ച മുന്നെ ശൈത്യത്തില്‍ ഇവിടെ നിന്ന് നാട് വിട്ടു പോയ കിളികള്‍ എല്ലാം തിരികെ എത്തി ..ഇടയ്ക്ക് ഒരു ദിവസം ഞാന്‍ സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ മുന്നിലെ എവര്‍ ഗ്രീന്‍ വള്ളീയില്‍ നിന്ന് ഒരു മൈന പറന്നു പോയി ഞാന്‍ അപ്പോള്‍ അത്ര ശ്രദ്ധിച്ചില്ല നല്ല തണുത്ത കാറ്റൂണ്ടായിരുന്നു ഞാന്‍ വീട്ടിനുള്ളില്‍ കയറി ...രണ്ട് ദിവസം കഴിഞ്ഞ് അന്നു നല്ല വെയിലുള്ള ദിവസം, വീട്ടല്‍ വന്നയുടനെ മെയില്‍ ബോക്സ് തുറന്നുകൊണ്ട് ഞാന്‍ നില്‍ക്കുമ്പോള്‍ ചിലച്ചു കൊണ്ട് -ആ ഉച്ചയുറക്കതിന്റെ നേരത്ത് ശല്യം ചെയ്തതിനു എന്നെ വഴക്ക് പറഞ്ഞതാണൊ എന്നും അറിയില്ല ...ആ കിളി പറന്നു പോയി അപ്പോഴാണു ഞാന്‍ ആ ചെടിയിലേക്ക് നോക്കിയത് മഴ പെയ്താലും നനയാത്ത ആ വള്ളിയുടെ മുകളില്‍ കിളിക്കൂട്! ഞാന്‍ വേഗം അകത്ത് വന്നു ജനലിലൂടെ നോക്കി മൈന തിരികെ വന്നു.... എന്നും അതിലെ വരികയും പോകുകയും ചെയ്യുമ്പോള്‍ സ്വരം ഉണ്ടാക്കാതെ അവയെ ശല്യം ചെയ്യാതെ നടക്കാന്‍ ഞാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം വള്ളിച്ചെടിയില്‍ ഒരു പച്ചനിറമുള്ള മുട്ടത്തോട് - ഓ പുതിയ അതിഥി എത്തിയിരിക്കുന്നു....
എനിക്ക് സന്തോഷായി ഇനി കുഞ്ഞിക്കിളിയുടെ കരച്ചില്‍ കേള്‍ക്കാമല്ലൊ എന്ന് ഒര്‍ത്തു..... ഇന്നലെ വൈകിട്ട് മഴ തുടങ്ങി വെളിച്ചം കുറവ് ഞാന് പുറത്ത് നിന്ന് വരുമ്പോള്‍ പതിവ് പോലെ ചിലച്ചു കൊണ്ട് കിളി പറന്നു അതിന്റെ കാലില്‍ ഉടക്കി കുഞ്ഞു കിളി താഴേക്ക് വീണു ... അത് ഞാന് കണ്ടു.പക്ഷെ താഴെ കാണാന് മാത്രം വെളിച്ചമില്ല ഞാന് ലൈറ്റ് കൊണ്ടുവന്നു അടിച്ചു നോക്കി കുഞ്ഞിനെ കാണാനില്ല ... :(
കൂട്ടില്‍ ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ട് എന്നാലും എനിക്ക് ശരിക്കും സങ്കടമായി ......
വെറുതെ പറഞ്ഞു എന്നേയുള്ളു.....

ഒരു കൊച്ചു സങ്കടമായാലും ആരോടു പറയും?
എന്നു എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയ സമയം എന്നെങ്കിലും ഉണ്ടാവും.
എല്ലാവര്‍ക്കും. എന്നിട്ട് ആ "ആരിനെ" കണ്ടേത്തിയില്ലങ്കിൽ "ഇന്നമ്മ" ആവും

പിന്നെ പതിവുപോലെ നീ എന്തിലേയും ഏതിലേയും പോസിറ്റീവ് ആയ ഫാക്‍ടര്‍ ചികഞ്ഞു പുറത്തിട്ടു.
എനിക്ക് വേണ്ടതു തന്നെ ആണു നീ തന്നത് .. ഏതു നേരത്തും എനിക്ക് ഒന്നു ഓടീവരാന്‍, എന്റെ മനസ്സ് തളരുമ്പോള്‍ ഒന്നു വിളിക്കാന്‍ അതിനൊക്കെ ആണെനിക്ക് നിന്നെ വേണ്ടത് ..
എനിക്കറിയാം നീയുണ്ടാവും മറ്റാരെല്ലാം ഇല്ലാതായാലും എനിക്ക് നിന്നെ സ
ര്‍വ്വസ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി സമീപിക്കാം ..എനിക്ക് എന്നെക്കാള്‍ നിന്നെ വിശ്വസിക്കാം ....
ഞാന്‍ അനുഭവിക്കുന്ന അറിയുന്ന സന്തോഷത്തിനു അതിരില്ല...............

നിരക്ഷരന് എന്നെ സാക്ഷര ആക്കി ലിങ്ക് ഇടാന്‍ പഠിപ്പിച്ചു......

Thursday, April 22, 2010

കണ്ണാടിയില്ലാതെ......

എന്റെ മുഖം കണ്ണാടിയില്ലാതെ എനിക്കും കാണാന് ആവില്ല ,എങ്കിലും എന്നെ ഞാന് അറിയുന്നു ഇല്ലേ ?


ഒരു തരം സമ്മിശ്രവികാരമാണ് എന്റെ
മനസ്സില്‍ ഇപ്പോള്‍..
ല്ലാതെ ആശിച്ചു നീ ഒന്ന് ഫ്രീ ആയെങ്കില്‍ ഫോണില്‍ എങ്കിലും വിളിക്കാമായിരുന്നു.
എന്തു ചെയ്യും എന്നു ഓര്‍ത്തു നിന്നപ്പോഴാണു നിന്റെ ഫോണ്‍വിളി ഒരിക്കലും ആ നേരത്ത് പ്രതീക്ഷിച്ചില്ല. . പിന്നെ നിന്റെ ആ ഉപമ ഓര്‍ത്ത് ഇപ്പോഴും ചിരിയാണ് ..ഇങ്ങനെ ഒക്കെ പറയാന്‍ നിനക്ക് മാത്രമെ കഴിയൂ....
ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നത് അതാ എന്താ നിന്റെ ഈ കരിഷ്‌മാ? ..
നിന്നോട് ഒന്നു മിണ്ടിയാല്‍ കിട്ടുന്ന ആ എനേര്‍ജി.....

ഞാന്‍ പറയട്ടെ നിന്റെ ചോദ്യത്തിനു നിനക്ക് ഇപ്പൊഴെ ഉത്തരം കിട്ടിയുള്ളു?
പക്ഷെ എനിക്ക് അങ്ങനെ അല്ല ..
ഒരു കുറുമ്പ് കാണിക്കുന്ന വികൃതി കുട്ടി എന്റെ മനസ്സില്‍ കയ്യറി കൂടീട്ട് നാളുകുറെ ആയി.... :)
ചിലപ്പോള്‍ നീയങ്ങു വളര്‍ന്നു ആകാശം മുട്ടും ചിലപ്പോള്‍ തീരെ കുട്ടിയാവും,
എന്നും എനിക്ക് നിന്നെ പറ്റി ഓര്‍ക്കാന്‍ ഏറെ...
അതെ ഇന്നും നീ എനിക്ക് എന്റെ ഹൃദയസ്പന്ദനം തന്നെയാണ്...ഒരോ നിമിഷവും മിടിക്കുന്ന “
സ്വരം”...

പിന്നെ ഞാന്‍ എഴുതുമ്പോള്‍ ഉള്ള എന്റെ മാനസീക അവസ്ഥ അല്ല അതു വായിക്കുമ്പോള്‍ നിനക്കുള്ളത് അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ ഉദ്ദേശിച്ചത് ആവില്ല നീ വായിച്ചെടുക്കുന്നതു ..
'അല്ലങ്കില്‍ തീര്‍ച്ചയായും നീ ഒരു അഭിപ്രായം പറയും' എന്നു ഞാന്‍ കരുതുന്നത് നീ പലപ്പോഴും ഒന്നും മിണ്ടാതെ വിടുന്നത്
എന്തുകൊണ്ടാണ് ...???.:

ഒത്തിരി പറയാനുണ്ടെങ്കില്‍ ഒന്നും പുറത്തു വരികില്ലാ അല്ലേ?
എന്തൊക്കെയോ പറയണം പിന്നെ ഓര്‍ക്കും ഒന്നും പറയാതെ ചുമ്മാ ഇരിക്കുമ്പോള്‍
ആ മൌനത്തിലൂടെ എന്തെല്ലാം അന്യോന്യം മനസ്സ് കൈമാറും.
അതൊക്കെ ഒരിക്കലും വാക്കുകള്‍ കൊണ്ട് കൈമാറാന്‍ ആവില്ല ...
നീ ഇന്നു പലതും ചോദിച്ചു എനിക്ക് എന്തു പറയണമെന്നറിയില്ല ,
പക്ഷെ എനിക്ക് എന്നൊട് മറയ്ക്കാനാവില്ല അത് പോലെ .
നീ ചോദിക്കുമ്പോള്‍ ഉത്തരം പറയാതിരിക്കാനോ
മനസ്സിനുള്ളില്‍ ഉള്ളത് പറയാതിരിക്കാനോ സാധിക്കില്ല.

എന്തൊക്കെയോ ഫാന്റസികള്‍ എനിക്ക് തന്നെ വിശ്വസിക്കാനാവത്ത പോലെ.....
ചിലപ്പോള്‍ നല്ല പേടി ..മറ്റൊന്നും അല്ലാ, ഇനി നീ പോയാല്‍ പിന്നെ .............
പിന്നെ നീ എന്തിനാ ഇങ്ങനെ ഒരോ ചോദ്യങ്ങള്‍ എന്റെ മനസ്ഥിതി അറിയാനോ?
ഞാന്‍ ഇപ്പോള്‍ ഏതു അവസ്ഥയിലാന്ന് എനിക്ക് തന്നെ അറിയില്ല ..
പണവും സ്വത്തും ഒന്നും ഒന്നിനും പകരം ആവില്ല. നിനക്ക് എന്നെ നന്നായി അറിയില്ലേ? ..
ഇന്നുവരെ ആരേയും അവരു പണക്കാരാ എന്നു കരുതി ഞാന്‍ ബഹുമാനിച്ചിട്ടില്ല ..
അതെ സമയം എന്തെങ്കിലും ഒരു ക്വാളിറ്റി അല്ലങ്കില്‍ നന്മയുള്ള മനസ്സിനെ പൂവിട്ട് പൂജിക്കാന്‍ ഞാന്‍ തയ്യാര്‍...

ഈ സ്ഥലത്ത് എല്ലവരും അവരുടെ സമയം ‌= പണം എന്ന് കരുതുന്നവരാ. 'എന്നിട്ട് എന്തു നേടി' എന്നു ഞാന്‍ ചോദിക്കും ... മറ്റുള്ളവരുടെ അത്യാവശ്യത്തിനു- അതു അരോഗ്യമോ, പണമോ, ഒരു സാന്ത്വനമോ, ആകുവാന്‍ സാധിച്ചാല്‍ അതേ കരുതുന്നുള്ളു...

ഞാന്‍
എന്ത് ചെയ്യുമ്പോഴും ദൈവത്തിനോട് ഒരു പ്രാര്‍ത്ഥന എന്റെ മക്കളെ കഷ്ടപ്പെടുത്തരുതെ
അവര്‍ക്ക് നല്ലതു വരുത്തണെ എന്നു മാത്രം..
നാം ചെയ്യുന്ന പ്രവര്‍ത്തിയുടെ ഫലം നല്ലതായാലും ചീത്ത ആയാലും അതു നമ്മുടെ മക്കള്‍ ആണനുഭവിക്കുക..
...
നീ പറഞ്ഞതൊക്കെ കാതിലുണ്ട് .....ഞാന്‍ പോയി വരട്ടെ ..

ബാക്കിയും ആയി തീര്ച്ചയായും .തിരികെ വരും ...

Wednesday, April 21, 2010

മനസ്സിന്റെ താളത്തില്‍ നീയും!!

ഞാന്‍ പറയുമ്പോള്‍ എഴുതുമ്പോള്‍ എനിക്ക് അറിയുന്ന കാര്യങ്ങള്‍ ആണു വീണ്ടും വീണ്ടും പറയുന്നത്
എന്നാല്‍ നീ പറയുന്നത് കേള്‍ക്കുമ്പോള്‍ നീ എഴുതുന്നത് വായിക്കുമ്പോള്‍
ഞാന്‍ പുതിയ ഒരു തലത്തില്‍ എത്തുന്നപോലെ
ചിലപ്പോള്‍ ഒരു കാടിന്റെ പ്രതീതി മറ്റു
ചിലപ്പോള്‍ ഒരു നഗരതിന്റെ ചലനം
ചിലപ്പോള്‍ കുളിരുള്ള കാട്ടരുവി പോലെ മറ്റുചിലപ്പോള്‍ തിരകള്‍ അലയടിക്കുന്ന സമുദ്രം പോലെ
ചിലപ്പോള്‍ ഗര്‍ജിക്കുന്ന സിംഹം പോലെ ചിലപ്പോള്‍ മാന്‍ പേടപോലെ
ചിലപ്പോള്‍ പായുന്ന കുതിരപോലെ........
നിന്റെ വരികള്‍ക്ക് എന്നും
വ്യത്യസ്ഥത. പറയുന്നവയ്ക്ക് വ്യക്തത സത്യസന്ധതയുടെ മാറ്റ് ...
എപ്പൊഴോ ഞാന്‍ നിന്നെ ഇഷ്ട്ടപ്പെട്ടുപോയി..
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..

മാറിനില്‍ക്കാന്‍ ആവുന്നില്ലാ ബ്ലോഗ് എല്ലാവരുടെയും മനസ്സിന്റെ ഒരു തുണ്ട് തന്നെയാണു ...
കുറെ നാള്‍ മനസ്സിള്ളത്
പൂട്ടിവെച്ച് വായിച്ചും മറ്റുള്ളവര്‍ക്ക് പറയാനുള്ളതു കേട്ടും നടന്നു...
ഒത്തിരി ഇഷ്ടപ്പെട്ടവ പലതും..
സാഹിത്യത്തിന്റെ അതിപ്രസരം ഇല്ലാതെ, മിഥ്യകള്‍ ഒന്നും ഇല്ലാതെ
ചിലത്. ..
മറ്റു ചിലത്.. വായിച്ചാല്‍ ഉറക്കത്തില്‍ പോലും തട്ടിയുണര്‍ത്തുന്നവ ...
എന്റെ മനസ്സില്‍ തോന്നുന്നതു കുത്തി കുറിച്ചില്ലങ്കില്‍ അതെല്ലാം കൂടി മനസ്സില്‍ കിടന്ന്
ഒരു വലിയ അഗ്നി പര്‍വ്വതമാകും എന്നു തോന്നുന്നു...
ബ്ലോഗ് സാഹിത്യത്തിന് മുതല്‍ക്കൂട്ടാവുന്നത് ചിരിയുടെ മാലപ്പടക്കമോ അറിവിന്റെ കേന്ദ്രമോ ആവുമ്പോഴായിരിക്കും, പക്ഷേ എനിക്ക് ഞാനാകാനേ കഴിയൂ...

എന്റെ ഏറ്റവും നല്ല സുഹൃത്ത് ഞാന് തന്നെ ആണെന്ന് ഞാന് തിരിച്ചറിയുന്നതും ഇവിടെ ആണ് .....
ആത്മ** എഴുതുന്നപോലെ എഴുതിയാല്‍ മനസ്സ് അടിച്ചു തൂത്തു തീയിട്ടു ശുദ്ധി ചെയ്തപോലെ ആവും..
വെറുതെ മനസ്സില്‍ ഇട്ട് നീറ്റണ്ടല്ലോ .... ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ ഞാനെഴുതുന്നത് ആരേലും വായിക്കണം എന്ന് തോന്നിയിരുന്നു വായിച്ചു അഭിപ്രായം അതൊരു ആശ്വാസം ആയി, എഴുതാന്‍ ഒരു
പ്രചോദനം
.....
ഇന്ന്‍ ബ്ലോഗ്‌ മനസ്സിന്റെ ഒരു ഭാഗംആവുന്നു എന്നോടു സ്വകാര്യം പറയുന്നഎത്ര എത്ര പോസ്റ്റുകള്‍

ഞാനും മനസ്സു തുറക്കുന്നു എന്റെമുന്നില്‍- നിന്റെ മുന്നില്‍ -
അതേ നിന്റെ പേരെന്തായാലുംരൂപമെന്തായാലും
എപ്പൊഴോ ഞാന്‍ നിന്നെഇഷ്ട്ടപ്പെട്ടുപോയി.
എന്റെ മനസ്സിന്റെ താളത്തില്‍ നീയുണ്ടെന്നു ഞാന്‍ തിരിച്ചറിയുന്നു..



**
താളുകള്‍ മറിയുമ്പോള്‍... ആത്മ

Tuesday, March 23, 2010

കിലുക്കാംപെട്ടിക്ക് പിറന്നാള്‍ ആശംസകള്‍

Posted by Picasa

ഇന്ന് ഉഷശ്രീയുടെ പിറന്നാള്‍
ഉഷക്ക് ഈശ്വരന്‍ സര്‍വ്വ ഐശ്വരങ്ങളും അനുഗ്രഹങ്ങളും വാരി ചൊരിയട്ടെ
മനസമാധാനവും ആരോഗ്യവും ആയുസ്സും സന്തോഷവും സമ്പത്തും
നല്ല സുഹൃത്തുക്കളും എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ ഇനിയും ഇനിയും പിറന്നാളുകള്‍ ആഘോഷിക്കാന്‍ ഈശ്വരന്‍ കാത്തു രക്ഷിക്കട്ടെ.
ഇന്നു ആയിരം കാതം അകലെ നിന്ന് പ്രാര്‍ത്ഥനയോടെ നന്മകള്‍ നേരുന്നു.. ..

എന്റെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു എന്നെ കാണാന്‍ ഓടി വന്ന എന്റെ കിലുക്ക്‌സ്! അതൊരു അപൂര്‍വ്വ സംഗമം തന്നെ ആയിരുന്നു സ്നേഹം കൊണ്ടു മൂടിയ ഒരു ഒത്തു ചേരല്‍, തിരിച്ചു അവധി കഴിഞ്ഞു വന്നപ്പോള്‍ മുതല്‍ എന്നും ഓര്‍ത്തത് യു എ ഇ വന്നതു തന്നെ ആയിരുന്നു
ഒരു പക്ഷെ .. വാക്കുകള്‍ മൌനത്തിനു വഴിമാറുന്ന നിമിഷങ്ങള്‍....
മനസ്സില്‍ വന്നതൊന്നും അക്ഷരമാക്കാന്‍ സാധിക്കാതെ ഞാന്‍ ഇരുന്നു പോയി ഇത്ര ദിവസവും ... നന്ദി ആണൊ സന്തോഷമണോ മുന്നിട്ട് നില്‍ക്കുന്നത്..അറിയില്ല .....

ഒരിക്കലും മറക്കില്ല ആ ദിവസവും നിങ്ങളെ ഓരോരുത്തരേയും ... എല്ലാവരുടെയും തന്നെ പേരെടുത്ത് പറഞ്ഞ് ഒരു നീണ്ട പോസ്റ്റ് ആയിരുന്നു മനസ്സില്‍ ഇതുവരെ സാധിച്ചില്ല ഇനി നീട്ടാന്‍ വയ്യ ആദ്യം ഉഷക്ക് പിറന്നാള്‍ ആശംസിക്കട്ടെ . ഇനി ഇതുവരെ മനസ്സിനെ ബാധിച്ച ബന്ധനം അഴിച്ചു വച്ച് ബാക്കിയും ആയി വരാം ...