Thursday, August 26, 2010

ജനി .....

ജനി .....
ജന്മം കൊണ്ട് അവള്‍ പോളണ്ടുകാരി. ഞാന്‍ ഈയിടെ പരിചയപ്പെട്ടു. എന്റെ കൂടെ ജോലി ചെയ്യുന്നു ...
നല്ല സംസാരപ്രീയ, അടുക്കിനു പറയാന്‍ അറിയാം കേട്ടിരിക്കാന്‍ സുഖം.
അങ്ങനെ ഒരു ദിവസം മക്കളെ പറ്റി പറയുവാന്‍ തുടങ്ങി...
ആ കൂട്ടത്തില്‍ പറഞ്ഞ ഒരനുഭവം...
അന്ന് അവള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സ് അവളും ഭര്‍ത്താവും മാത്രമായി താമസിക്കുന്നു. അന്ന് സെല്‍ ഫോണില്ല വീട്ടിലും ഫോണില്ല, ആദ്യ ഗര്‍ഭകാലം പൂര്‍ണ ഗര്‍ഭിണിയാ
ണ് . ഭര്‍ത്താവിന്റെ ജോലിസ്ഥലം കുറെ ദൂരെയാണ് . കാലത്ത് വെട്ടം വീഴും മുന്നെ പോയാല്‍ രാത്രിയിലെ തിരികെ വരുകയുള്ളൂ .അന്നും ജോലിക്ക് പോകും മുന്നെ അയാള്‍ ചോദിചു
"ഞാന്‍ ജോലിക്ക് പോയ്ക്കോട്ടെ നിനക്ക് അസ്വസ്ഥത ഒന്നും ഇല്ലല്ലൊ അല്ലെ?"
"ഇല്ല കുഴപ്പമില്ല പൊയ്ക്കോളു." എന്നവള്‍ പറഞ്ഞയച്ചു. ഒരു ഒന്‍പത് മണിയായപ്പോള്‍ എന്തൊക്കെയോ വിഷമം അതെന്താണെന്ന് അവള്‍ക്ക് തന്നെ അറിയില്ല അടുത്ത് ഒന്നും വീടുകള്‍ ഇല്ല, അല്ലങ്കിലും ആസമയത്ത് ആരും കാണില്ല എല്ലാവരും ജോലിക്ക് പോകും , ഒരു റ്റാക്സി പോലും രണ്ട് കിലോമീറ്റര്‍ പോയാലെ കിട്ടൂ, പെട്ടന്ന് അവള്‍ക്ക് തോന്നി ദൈവമെ ഇതാണൊ പ്രസവവേദന അങ്ങനെ ആണെങ്കില്‍ ഹോസ്പിറ്റലില്‍ പോകണ്ടേ?

പിന്നെ എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ അവള്‍ ഒരുങ്ങി ഒരു ചെറിയ ബാഗും ആയി വീടും പൂട്ടി ഇറങ്ങി നടക്കുവാന്‍ തുടങ്ങി രണ്ട് കിലോ മീറ്റര്‍ പോയാല്‍ അവിടെ ഒരു കവല, റ്റാക്സിയും ചെറിയ കടകളും ഒക്കെയുണ്ട് പയ്യെ നടന്നു കവല വരെയുള്ള വഴി തികച്ചും വിജനം. കൂടുതല്‍ ഒന്നും അറിയാത്ത കൊണ്ട് ഭയം ഒന്നും തോന്നിയില്ല അതോ ഒറ്റക്ക് ആയിപ്പോള്‍ ഇതെ വഴിയുള്ളു എന്ന അറിവില്‍ നിന്ന് കിട്ടിയ ധൈര്യമോ അവള്‍ നടന്നു വളരെ പയ്യെ ..അങ്ങനെയേ സാധിക്കുമായിരുന്നുള്ളു. കവല അടുക്കാറായി അവിടെയും ഇവിടെയും ആളുകളെ കണ്ടു തുടങ്ങി .. പിച്ച പിച്ച എന്നുള്ള നടപ്പ് കണ്ടിട്ടോ എന്തോ ചിലരൊക്കെ സഹതാപത്തോടെ നോക്കുന്നു അവള്‍ കടയിലോ മറ്റോ പോകുന്നു എന്നാവും അവരോക്കെ കരുതുന്നത്. ചിലര്‍ എന്താ സുഖമാണൊ? എന്നു ചോദിക്കുന്നു "അതേ സുഖം" എന്നു പറയുമ്പോള്‍ മനസ്സില്‍ പറഞ്ഞു 'ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖം നിങ്ങള്‍ അറിഞ്ഞാല്‍ ....'

കവല അടുത്തു എന്നും കാണാറുള്ള റ്റാക്സികള്‍ അന്നു അവിടെയില്ല അസ്വസ്ഥയും വെപ്രാളവും ഒരേ പോലെ കൂടി വന്നു ഒരു കടയുടെ അരുകു പറ്റി
അവള്‍ നിന്നു പരിചയമുള്ള ഒരു മുഖവും ഇല്ല ... സമയം നീങ്ങി കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞ് ഒരു ടാക്സി വന്നു. അവള്‍ ചെന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണം എന്നു പറഞ്ഞു കയ്യറി ..അയാള്‍ ഏതായാലും ഹോസ്പിറ്റലില്‍ കൊണ്ടെത്തിച്ചു.ആരും തുണയില്ലാതെ, അവള്‍ അഡ്മിറ്റായി അധികം താമസിയാതെ ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു...
നേരം കടന്നു പോയി...ഏതാണ്ട് പത്ത് മണി രാത്രി ആയപ്പോള്‍ അവളുടെ ഭര്‍ത്താവ് അവിടെ എത്തി.....
പിറ്റെന്ന് തന്നെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു..

കേട്ടിരുന്നപ്പോള്‍ ആകെ എനിക്ക് വല്ലാത്ത വിഷമം തോന്നി .. ഒരു മലയാളി പെണ്‍കിട്ടിക്ക് ഇതനുഭവിക്കേണ്ടീ വരുമോ? അവരുടെ ഒക്കെ അനുഭവത്തിന്റെ ഒരംശമെങ്കിലും ... പറഞ്ഞു വരുമ്പോള്‍ നമ്മുടെ നാട്ടിമ്പുറത്തിന്റെ സൌകര്യങ്ങള്‍ പോലും 21 വര്‍ഷം മുന്‍പ് അവര്‍ക്കില്ല. നമ്മൂടെ നാട്ടില്‍ കുടുംബത്തിന്റെ സഹായവും സുരക്ഷിതത്വവും എങ്കിലും ഉണ്ട്. അണുകുടുംബത്തിന്റെ ചില പാര്‍ശ്വഫലങ്ങള്‍ എന്നു പറയാമോ?

ഞങ്ങളുടെ ബ്രേക്ക് ടൈം കഴിഞ്ഞു അവള്‍ നടന്നു നീങ്ങിയപ്പോള്‍ സംമിശ്ര വികാരത്തോടെ ഞാന്‍ അവള്‍ പോയ വഴി നോക്കിയിരുന്നു ...
എനിക്ക് മനസ്സിലാവാത്ത പാശ്ചാത്യ സംസ്ക്കാരത്തിലെക്ക് .....